ന്യൂഡൽഹിയിൽ ഒരു ദിവസം മുമ്പ് പുറത്തിറക്കിയ ഇന്ത്യ- അഫ്‌ഗാനിസ്ഥാൻ സംയുക്ത പ്രസ്‌താവനയിൽ ‘ശക്തമായ എതിർപ്പ്’ അറിയിക്കാൻ പാകിസ്ഥാൻ ശനിയാഴ്‌ച അഫ്‌ഗാൻ അംബാസഡറെ വിളിച്ചു വരുത്തി. വ്യാഴാഴ്‌ച ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ്.
സംയുക്ത പ്രസ്‌താവനയിൽ ജമ്മു കാശ്‌മീരിനെ കുറിച്ചുള്ള പരാമർശങ്ങളിൽ പാകിസ്ഥാൻ്റെ ശക്തമായ എതിർപ്പ് അഫ്‌ഗാൻ പ്രതിനിധിയെ അഡീഷണൽ വിദേശകാര്യ സെക്രട്ടറി (പശ്ചിമേഷ്യ & അഫ്‌ഗാനിസ്ഥാൻ) അറിയിച്ചതായി വിദേശകാര്യ ഓഫീസ് (FO) പ്രസ്‌താവനയിൽ പറഞ്ഞു.
“ജമ്മു കാശ്‌മീരിനെ ഇന്ത്യയുടെ ഭാഗമായി പരാമർശിക്കുന്നത് പ്രസക്തമായ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അറിയിച്ചു.” -വിദേശകാര്യ ഓഫീസ് പറഞ്ഞു.
ഏപ്രിലിൽ ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകര ആക്രമണത്തെ അഫ്‌ഗാനിസ്ഥാൻ ശക്തമായി അപലപിക്കുകയും ഇന്ത്യൻ ജനതയോടും സർക്കാരിനോടും അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയും ചെയ്‌തതായി സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. മേഖലയിൽ സമാധാനം, സ്ഥിരത, പരസ്‌പര വിശ്വാസം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു പറഞ്ഞുകൊണ്ട്, പ്രാദേശിക രാജ്യങ്ങളിൽ നിന്ന് ഉയർന്നുവരുന്ന എല്ലാ ഭീകര പ്രവർത്തനങ്ങളെയും അവർ അസന്ദിഗ്‌ധമായി അപലപിച്ചു.
ഭീകരവാദം പാകിസ്ഥാൻ്റെ ആഭ്യന്തര പ്രശ്‌നമാണെന്ന മുത്തഖിയുടെ വാദവും ഇസ്ലാമാബാദ് തള്ളി. ഭീകരത നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്ഥാനിലേക്ക് മാറ്റുന്നത് പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള അഫ്‌ഗാൻ ഇടക്കാല സർക്കാരിനെ അതിൻ്റെ ബാധ്യതകളിൽ നിന്ന് ഒഴിവാക്കില്ലെന്ന് പ്രസ്‌താവന ഊന്നിപ്പറഞ്ഞു.
പാകിസ്ഥാൻ്റെ ദീർഘകാല ആതിഥ്യ മര്യാദയെ എടുത്തു കാണിച്ചുകൊണ്ട്, നാല് പതിറ്റാണ്ടിലേറെയായി ഏകദേശം നാല് ദശലക്ഷം അഫ്‌ഗാനിസ്ഥാനികൾക്ക് അഭയം നൽകിയിട്ടുണ്ടെന്ന് എഫ്‌ഒ പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ സമാധാനം തിരിച്ചുവന്നതോടെ രാജ്യത്ത് താമസിക്കുന്ന അനധികൃത അഫ്‌ഗാൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങണമെന്ന് പാകിസ്ഥാൻ ആവർത്തിച്ചു.
“മറ്റെല്ലാ രാജ്യങ്ങളേയും പോലെ പാകിസ്ഥാനും തങ്ങളുടെ പ്രദേശത്തിനുള്ളിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ സാന്നിധ്യം നിയന്ത്രിക്കാനുള്ള അവകാശമുണ്ട്,” ഇസ്ലാമിക സാഹോദര്യത്തിൻ്റെയും നല്ല അയൽപക്ക ബന്ധത്തിൻ്റെയും ആത്മാവിൽ ഇസ്ലാമാബാദ് അഫ്‌ഗാൻ പൗരന്മാർക്ക് മെഡിക്കൽ, പഠന വിസകൾ നൽകുന്നത് തുടർന്നുവെന്നും അത് കൂട്ടിച്ചേർത്തു.
സമാധാനപരവും, സ്ഥിരതയുള്ളതും, പ്രാദേശികമായി ബന്ധമുള്ളതും, സമൃദ്ധവുമായ ഒരു അഫ്‌ഗാനിസ്ഥാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് എഫ്‌ഒ പറഞ്ഞു.
സമാധാനപരവും, സുസ്ഥിരവും, സമൃദ്ധവുമായ ഒരു അഫ്‌ഗാനിസ്ഥാന് വേണ്ടിയുള്ള ആഗ്രഹം ഊട്ടിയുറപ്പിച്ചു കൊണ്ട്, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹിക- സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി പാകിസ്ഥാൻ വ്യാപാരം, സാമ്പത്തികം, കണക്റ്റിവിറ്റി സൗകര്യങ്ങൾ വിപുലീകരിച്ചിട്ടുണ്ടെന്ന് എഫ്‌ഒ പറഞ്ഞു.
എന്നിരുന്നാലും, പാകിസ്ഥാന് തങ്ങളുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട കടമയുണ്ടെന്നും, തീവ്രവാദികൾ പാകിസ്ഥാനെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് തടയാൻ അഫ്‌ഗാൻ സർക്കാർ ‘മൂർത്തമായ നടപടികൾ’ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിൽ ഊന്നിപ്പറഞ്ഞു.



