തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് പാട്ടത്തിന് നൽകിയ വഖഫ് ഭൂമി തട്ടിയെടുക്കാൻ ഇല്ലത്തിൻ്റെത് ആണെന്ന് സത്യവാങ്മൂലം കൊടുത്ത മുസ്ലിം ലീഗിനെ ട്രോളി സോഷ്യൽ മീഡിയ. സയീദ് അബി എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് 2031-ലെ വാർത്ത എന്ന നിലക്ക് ഈ ട്രോൾ ഇറക്കിയത്. താഴെ വിശദമായി വായിക്കാം:
പാണക്കാടിൻ്റെ അഭ്യര്‍ഥന- കപില്‍ സിബല്‍ നരിക്കോട്ട് ഇല്ലത്തിന് വേണ്ടി ഹാജരാകും
2031 ജനുവരി 23
തളിപ്പറമ്പിലെ 600 ഏക്കറിലെ വകഫിൻ്റെ അവകാശ വാദത്തിനെതിരെ നരിക്കോട്ട് ഇല്ലത്തിന് വേണ്ടി കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരാകും. തളിപ്പറമ്പ് ജമാത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള വഖഫ് ഭൂമിയാണ് 600 ഏക്കറെന്ന് 14 രേഖകള്‍ വെച്ച് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 600 ഏക്കര്‍ ഭൂമി ഇല്ലം പണ്ട് പാട്ടത്തിന് തന്നതാണ് എന്ന് സയ്യിദ് കോളേജിൻ്റെ മാനേജ്‌മെൻ്റെയ കണ്ണൂര്‍ ലീഗ് നേതൃത്വം ആവര്‍ത്തിച്ചു. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടിയുടെയും പാണക്കാട്ടെ ഇടപെടലിൻ്റെയും ശക്തിയിലാണ് ഫീ പോലും വാങ്ങാതെ സിബല്‍ ഹാജരാവുക.
കേരളത്തിൻ്റെ മതേതര പാരമ്പര്യത്തിന് ഇല്ലത്തിന് ഭൂമി ലഭിക്കേണ്ടതുണ്ട് എന്നും, അത് സമ്മതിക്കാത്തത് പിണറായി വിജയനെന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവാണ് എന്നും കുഞ്ഞാലികുട്ടി മോഡി വിരുദ്ധ വഖഫ് സംരക്ഷണ ജാഥയില്‍ പറഞ്ഞു. സാദിഖലി തങ്ങള്‍ ജാഥ ഉത്ഘാടനം ചെയ്‌തു. ഇനി എങ്കിലും സിപിഐഎമ്മിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ കേരളം തകരുമെന്നും മുസ്ലിം ഐക്യം അനിവാര്യമെന്നും ഉത്ഘാടകന്‍ പറഞ്ഞു. നരിക്കോട്ടെ ഇല്ലത്തിലെ പുതിയ അവകാശിയെ ഇന്നലെ ബിജെപി നേതാവ് സന്ദര്‍ശിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 5 മിനിറ്റ് കൊണ്ട് ഇല്ലത്തിന് 600 ഏക്കറില്‍ വാഴ കൃഷി നടത്താന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൃഷിക്ക് വേണ്ടി യൂത്ത് ലീഗ് വെള്ളം നല്‍കും. മുസ്ലിം ലീഗ് ഇന്ത്യന്‍ മതേതരത്തിൻ്റെ അഭിമാനമാണെന്നും ഇല്ലം കേസ് ജയിക്കുമ്പോള്‍ പാണക്കാട്ടെ പോരിശ ഉയരുമെന്നും ഇന്ത്യന്‍ വേരുള്ള UN സെക്രട്ടറി ന്യൂയോര്‍ക്കില്‍ പറഞ്ഞു.
(ഫോട്ടോ- 5 കൊല്ലം മുമ്പുള്ള ന്യൂസ്)
News Courtesy: Kairali Malayalam




