പനാമ കനാലിലെ രണ്ട് പ്രധാന തുറമുഖങ്ങളിലെ ചൈനീസ് താല്‍പര്യങ്ങള്‍ ഉപേക്ഷിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആറു രാജ്യങ്ങളുടെ സഖ്യം അമേരിക്ക പ്രഖ്യാപിച്ചു. പനാമയുടെ പരമാധികാരം ലംഘിക്കുകയും ആഗോള വ്യാപാരത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നതായി അമേരിക്ക ആരോപിച്ചപ്പോള്‍, ഈ ആരോപണങ്ങളെ ചൈന അടിസ്ഥാനരഹിതം എന്ന് തള്ളി.
ലാറ്റിന്‍ അമേരിക്കയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ പ്രധാന ആസ്തികള്‍ നിയന്ത്രിക്കാന്‍ പാശ്ചാത്യരല്ലാത്ത രാജ്യങ്ങളെ തടയണമെന്ന് യുഎസ് ദേശീയ സുരക്ഷാ തന്ത്രം വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന “പനാമ കനാല്‍ നിയന്ത്രിക്കുന്നു” എന്ന് ആരോപിക്കുകയും അത് തിരിച്ചുപിടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ബൊളീവിയ, കോസ്റ്റാറിക്ക, ഗയാന, പരാഗ്വേ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംയുക്ത പ്രസ്താവന പുറത്തിറക്കി. പനാമയ്‌ക്കെതിരെ “ബാഹ്യ സമ്മര്‍ദ്ദം” ചെലുത്തുന്നതിനെതിരെ പിന്തുണ പ്രഖ്യാപിച്ച ഇവര്‍, പനാമയുടെ സ്വാതന്ത്ര്യം “വിലപേശാന്‍ കഴിയാത്തതാണ്” എന്നും വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങള്‍ ചൈന ശക്തമായി തള്ളിക്കളഞ്ഞു. തുറമുഖ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അമേരിക്കയാണെന്നും കിംവദന്തികളും അപവാദങ്ങളും പ്രചരിപ്പിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ “വസ്തുതകളുടെ വളച്ചൊടിക്കല്‍” ആണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, പനാമയിലെ സുപ്രീം കോടതി ജനുവരിയില്‍ ബാല്‍ബോവയും ക്രിസ്റ്റോബലും ഉള്‍പ്പെടുന്ന രണ്ട് തുറമുഖങ്ങളുടെ കരാറുകള്‍ റദ്ദാക്കിയിരുന്നു. ഹോങ്കോംഗ് ആസ്ഥാനമായ സികെ ഹച്ചിസണ്‍ ഹോള്‍ഡിംഗ്സിന്റെ അനുബന്ധ സ്ഥാപനത്തിനായിരുന്നു ഇവയുടെ നിയന്ത്രണം. യുഎസ് പിന്തുണച്ച നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മുപ്പത് വര്‍ഷത്തോളം തുറമുഖങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കമ്പനി വിധിയെ എതിർക്കുകയും ഇത് നിയമവിരുദ്ധമായ കൈയേറ്റമാണെന്ന് ആരോപിക്കുകയും ചെയ്തു. 2 ബില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര മധ്യസ്ഥതക്കും കമ്പനി സമീപിച്ചിട്ടുണ്ട്.



