പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, പാർലെ പ്രൊഡക്ട് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
വീഡിയോയിൽ മോദി സമ്മാനിച്ച ‘മെലഡി’ പാക്കറ്റ് ജോർജിയ മെലോണി പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ആഗോള ശ്രദ്ധ നേടിയത്. തുടർന്ന് പാർലെ പ്രോഡക്ട്സ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച്, ഇന്ത്യൻ ബ്രാൻഡിനെ ലോക വേദിയിൽ എത്തിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
“പാർലെ മെലഡിയെ ആഗോള വേദിയിലേക്ക് കൊണ്ടുപോയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. അതിർത്തികൾക്കപ്പുറം ഒരു ഇന്ത്യൻ പ്രിയങ്കരം പങ്കുവെക്കപ്പെടുന്നത് പാർലെ പ്രോഡക്ട്സിന് അഭിമാന നിമിഷമാണ്,” എന്നായിരുന്നു കമ്പനിയുടെ എക്‌സ് പോസ്റ്റ്.
“1983 മുതൽ ബന്ധങ്ങൾ മധുരമാക്കുന്നു” എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലും കമ്പനി വീഡിയോ പങ്കുവെച്ചു.
വൈറലായ ക്ലിപ്പിൽ, “പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് വളരെ നല്ല ഒരു ടോഫി കൊണ്ടുവന്നു” എന്ന് ജോർജിയ മെലോണി പറയുന്നതും ഇരുനേതാക്കളും ചേർന്ന് “മെലഡി” എന്ന് പറയുന്നതും കാണാം. ഈ വീഡിയോ മണിക്കൂറുകൾക്കകം കോടിക്കണക്കിന് കാഴ്ചകൾ നേടി സോഷ്യൽ മീഡിയയിൽ തരംഗമായി.
റിപ്പോർട്ടുകൾ പ്രകാരം, വീഡിയോ 100 ദശലക്ഷത്തിലധികം വ്യൂസ് കടന്നതായി സോഷ്യൽ മീഡിയ മെട്രിക്‌സ് സൂചിപ്പിക്കുന്നു. പിന്നാലെ ‘പാർലെ’, ‘മെലഡി’ തുടങ്ങിയ കീവേഡുകൾ ഗൂഗിളിലും എക്‌സിലും ട്രെൻഡിങ്ങായി മാറി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമാന പേരുകളുള്ള മറ്റൊരു കമ്പനിയുടെ ഓഹരി വിലയിൽ വർധനവുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ‘മെലഡി’ ചോക്ലേറ്റുകൾ നിർമ്മിക്കുന്നത് ലിസ്റ്റ് ചെയ്യാത്ത എഫ്‌എംസിജി കമ്പനിയായ പാർലെ പ്രോഡക്ട്സാണ്.




