നിയമസഭാ തെരഞ്ഞെടുപ്പില്‍ തൻ്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മകന്‍ വിഎ അരുണ്‍ കുമാര്‍. തങ്ങളുടേത് പാര്‍ട്ടി കുടുംബമാണ്. തെരഞ്ഞെടുപ്പിനെ കുറിപ്പ് ഇതുവരെ ആലോചിച്ചിട്ടില്ല. മലപ്പുഴ അച്ഛന് വളരെ വൈകാരിക ബന്ധമുള്ള സ്ഥലമാണ്. പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനമെന്നും വിഎ അരുണ്‍ കുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎ അരുണ്‍ കുമാര്‍.
വിഎസ് അച്യുതാനന്ദൻ്റെ മുന്‍ പിഎ എ. സുരേഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മത്സിക്കുന്ന കാര്യം അറിയില്ലെന്നായിരുന്നു വിഎ അരുണ്‍ കുമാര്‍ പറഞ്ഞത്. മത്സരിക്കണോ വേണ്ടയോ എന്നത് സുരേഷിൻ്റെ വ്യക്‌തിപരമായ കാര്യമാണെന്നും വിഎ അരുണ്‍ കുമാര്‍ പറഞ്ഞു.
സിപിഐഎമ്മുമായി ഇടഞ്ഞുനിന്ന വിഎസിൻ്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയില്‍ മത്സരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ വിഎസിൻ്റെ മകന്‍ അരുണ്‍ കുമാറിനെ മലമ്പുഴയില്‍ സിപിഐഎം പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അരുണ്‍ കുമാറിനെ രംഗത്തിറക്കുന്നതില്‍ സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ലെന്നായിരുന്നു പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോൾ ആയിരുന്നു സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് വിഎ അരുണ്‍ കുമാര്‍ പറഞ്ഞത്.



