കേരളത്തിൽ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത വേനല്‍ച്ചൂടിനെ പോലും അവഗണിച്ച് പ്രവര്‍ത്തിച്ച പ്രവര്‍ത്തകരുടെ ആവേശം എടുത്തു പറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മുഖ്യമന്ത്രി നന്ദി അറിയിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.
‘വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആവേശം എടുത്തു പറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിങ് ബൂത്തുകളിലെത്തിയ ജനങ്ങള്‍, കേരളത്തിൻ്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിൻ്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്‌ചയാണ് നല്‍കിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്’, -പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് എവിടെയും അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാന്‍ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷയൊരുക്കിയ പൊലീസ്- കേന്ദ്രസേനാ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നവകേരളത്തിനായി ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്. നൂറ് വയസിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര്‍ പുരുഷ വോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായത്.



