ബ്രാഹ്മണർ അല്ലാത്തവരെയും ശാന്തിമാരായി നിയമിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നാലാഴ്‌ചക്കകം മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ദേവസ്വം ബോര്‍ഡ് നടത്തുന്ന മേല്‍ശാന്തി നിയമനം അന്തിമ വിധിക്ക് വിധേയമെന്നും സുപ്രീം കോടതി പറഞ്ഞു. അഖില കേരള തന്ത്രി സമാജം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
അന്തിമ വിധിക്ക് ശേഷമായിരിക്കും ദേവസ്വം ബോര്‍ഡിൻ്റെ ശാന്തി നിയമനത്തിന് പ്രാബല്യം ഉണ്ടാകുകയെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ തീരുമാനത്തിന് എതിരെയായിരുന്നു തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അബ്രാഹ്‌മണര്‍ക്കും നിയമനം നല്‍കാമെന്നും തിരുവിതാംകൂര്‍ ബോര്‍ഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കാമെന്നും ഹൈക്കോടതി ഉത്തരവിടുക ആയിരുന്നു.
ഇതിനെതിരെ ആണ് തന്ത്രി സമാജം സുപ്രീം കോടതിയെ സമീപിച്ചത്. താന്ത്രിക വിധിപ്രകാരം അബ്രാഹ്‌മണരായ ആളുകള്‍ക്ക് ശാന്തി നിയമനം നല്‍കുന്നത് നിലനില്‍ക്കില്ലെന്ന് തന്ത്രി സമാജം ഹര്‍ജിയില്‍ പറഞ്ഞു. യോഗ്യതയില്ലെന്നും തന്ത്രി സമാജം ആരോപിക്കുന്നു. ഹൈക്കോടതി അനുമതി നല്‍കിയ വിധിയില്‍ പിഴവുണ്ടെന്നും തന്ത്രി പീഠത്തില്‍ നിന്ന് പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂവെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.



