പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അയൽരാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങാനും അവരുടെ കേഡർമാർക്ക് ആയുധ പരിശീലനം നൽകാനും ശ്രമിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി ഡൽഹി കോടതിയെ അറിയിച്ചതായി ഏജൻസിയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
പ്രതികളായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾക്കെതിരെയുള്ള 20 കുറ്റങ്ങളിൽ വാദം കേട്ട പ്രത്യേക ജഡ്‌ജി (എൻഐഎ) പ്രശാന്ത് ശർമ്മക്ക് മുമ്പാകെയാണ് ശനിയാഴ്‌ച സത്യവാങ്മൂലം സമർപ്പിച്ചത്. കോടതിയിലെ നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെ അനുവദിച്ചില്ല.
ശനിയാഴ്‌ച കോടതിക്ക് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിച്ച എൻഐഎയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി, പിഎഫ്‌ഐ നേതാക്കൾ അയൽ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങാനും അവരുടെ കേഡർമാർക്ക് ആയുധ പരിശീലനം നൽകാനും ശ്രമിക്കുന്നുണ്ടെന്ന് കോടതിയിൽ വാദിച്ചുവെന്ന് പറഞ്ഞു.
പിഎഫ്‌ഐ നേതാക്കൾക്കെതിരായ ആരോപണങ്ങളെ കുറിച്ച് ത്യാഗി പറഞ്ഞു, “ഇന്ത്യയിൽ നടപ്പിലാക്കുന്നതിനായി ഐഎസിൽ നിന്ന് തന്ത്രങ്ങൾ പഠിക്കാൻ അവർ തങ്ങളുടെ കേഡർമാരെ സിറിയയിലേക്ക് അയക്കുകയായിരുന്നു. ബിജെപി, ആർഎസ്‌എസ്, വിഎച്ച്പി നേതാക്കളുടെ പട്ടിക സൂക്ഷിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്ന പ്രത്യേക ഹിറ്റ് സ്ക്വാഡുകൾ അവർ സംഘടിപ്പിച്ചു.
യുവാക്കളെ തീവ്രവാദികളാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സംഘം രൂപീകരിച്ചതെന്ന് പ്രോസിക്യൂട്ടർ ആരോപിച്ചു.
“ഇന്ത്യയിൽ ഒരു ഖിലാഫത്ത് സ്ഥാപിക്കുന്നതിനും ശരിയത്ത് നിയമം സ്ഥാപിക്കുന്നതിനുമായി മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കാൻ പിഎഫ്‌ഐ രൂപീകരിച്ചു എന്നതാണ് പിഎഫ്‌ഐക്കും അതിൻ്റെ നേതൃത്വത്തിനും എതിരായ കേസ്,” -ത്യാഗി പറഞ്ഞു.
അവർ ക്യാമ്പുകൾ സംഘടിപ്പിക്കുകയും, ആയുധ പരിശീലനം നൽകുകയും, അവരെ തീവ്രവാദ വൽക്കരിക്കുകയും, ഇന്ത്യക്കെതിരെ ‘ജിഹാദ്’ നടത്താൻ അവരെ പരിശീലിപ്പിക്കുകയും ചെയ്‌തു, അതിനായി അവർ ഫണ്ട് ശേഖരിക്കുകയായിരുന്നു,” -പ്രോസിക്യൂട്ടർ പറഞ്ഞു, കോടതിയിൽ ഈ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചു.
കേസ് ഡിസംബർ 23ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 2022 സെപ്റ്റംബറിൽ, ഐസിസ് പോലുള്ള ആഗോള ഭീകര ഗ്രൂപ്പുകളുമായി “ബന്ധം” ഉണ്ടെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ പിഎഫ്ഐയെയും അവരുടെ നിരവധി സഹകാരികളെയും കർശനമായ ഭീകരവിരുദ്ധ നിയമപ്രകാരം അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. -ഉറവിടം: പിടിഐ



