കഥകളി പ്രമേയമാക്കി ഒരുക്കിയ ഫോട്ടോ ഷൂട്ടാണ് വിവാദത്തിന് അടിസ്ഥാനം. ഇതിൽ ആർട്ടിസ്റ്റ് താല്പര്യമാണോ വാണിജ്യ താൽപര്യമാണോ എന്നത് അറിയില്ല. വികലമായ മനസ്സിൻ്റെ സൃഷ്‌ടിയാണ് ഇപ്പോഴത്തേത്. ആവിഷ്‌കാര സ്വാതന്ത്ര്യം മറ്റൊരു കലാരൂപത്തെ അധിക്ഷേപിച്ചു കൊണ്ട് ആകരുത് ഇത്തരം ആവിഷ്ക്കാരങ്ങൾ ഉണ്ടാക്കേണ്ടതെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്..
കഥകളിയെ അധിക്ഷേപിച്ചുള്ള ഫോട്ടോഷൂട്ടിൽ ശക്തമായ നടപടിയെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ കലാമണ്ഡലം നിയമപദേശം തേടി. സൈബർ സെല്ലിന് പരാതി കൊടുക്കാൻ തീരുമാനിച്ചു. അതിൻ്റെ നടപടികൾ നടക്കുകയാണെന്ന് ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ സൈബർ സെല്ലിന് പരാതി നൽകും. പിന്നീട് വിഷയത്തിൽ നിയമപദേശം തേടിക്കൊണ്ട് തുടർനടപടി സ്വീകരിക്കുമെന്ന് ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു. കഥകളിക്കെതിരായി കടന്നുകയറ്റം നടത്തുന്നതിൽ വലിയ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിത്രങ്ങൾ പല കലാകാരന്മാരെയും വേദനിപ്പിച്ചെന്ന് വൈസ് ചാൻസിലർ പറഞ്ഞു.
വർഷങ്ങൾ എടുത്ത് സ്വായത്തമാക്കുന്ന കലാരൂപത്തെ വികലമാക്കുന്ന നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് അനന്ത കൃഷ്ണൻ വ്യക്തമാക്കി. ആരാണ് എവിടെനിന്നാണ് ചിത്രങ്ങൾ വന്നത് എന്നത് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിസ്ഥാന മൂല്യങ്ങൾ ഹനിക്കുന്ന രീതിയിലാകരുത് ആവിഷ്‌കാരങ്ങൾ എന്ന് കലാമണ്ഡലം വൈസ് ചാൻസിലർ പറഞ്ഞു.



