...
Home News പ്രാവുകളുടെ ശല്യം വർധിക്കുന്നു; ഹൈദരാബാദിൽ സുരക്ഷാ വലകൾക്ക് ആവശ്യകത കൂടുന്നു

പ്രാവുകളുടെ ശല്യം വർധിക്കുന്നു; ഹൈദരാബാദിൽ സുരക്ഷാ വലകൾക്ക് ആവശ്യകത കൂടുന്നു

പ്രാവുകളുടെ കാഷ്ഠവും അവശിഷ്ടങ്ങളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉണങ്ങിയ കാഷ്ഠത്തിൽ നിന്ന് വായുവിലേക്ക് പകരുന്ന ഫംഗസ് കണങ്ങൾ ശ്വസന അലർജികൾക്കും ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

3

ഹൈദരാബാദ് നഗരത്തിൽ പ്രാവുകളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്നതോടെ അവ മൂലമുണ്ടാകുന്ന ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാൻ വ്യാപക മുൻകരുതൽ നടപടികളിലേക്ക് നഗരവാസികൾ. റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബാൽക്കണികൾക്കും ജനാലകൾക്കും സുരക്ഷാ വലകളും പക്ഷി സ്പൈക്കുകളും സ്ഥാപിക്കുന്ന പ്രവണത കുത്തനെ ഉയർന്നതായി വിപണി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സുരക്ഷാ വലകളുടെ വിൽപ്പനയിൽ 40 മുതൽ 50 ശതമാനം വരെ വർധന രേഖപ്പെടുത്തിയതായി സെക്കന്തരാബാദിലെ വ്യാപാരികൾ പറയുന്നു. അപ്പാർട്ട്മെന്റ് നിവാസികൾക്ക് പുറമെ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ ഉടമകളും വലിയ തോതിൽ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നുണ്ട്.

വിശാലമായ ബാൽക്കണികൾക്കും ടെറസുകൾക്കുമായി ഉയർന്ന സാന്ദ്രതയുള്ള പോളിഎഥിലീൻ വലകളാണ് കൂടുതൽ ആവശ്യക്കാരുള്ളത്. അതേസമയം എസി യൂണിറ്റുകൾ, ജനൽപ്പടികൾ, ചെറിയ ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രാവുകൾ ഇരിക്കുന്നത് തടയാൻ പക്ഷി സ്പൈക്കുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

പ്രാവുകളുടെ കാഷ്ഠവും അവശിഷ്ടങ്ങളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉണങ്ങിയ കാഷ്ഠത്തിൽ നിന്ന് വായുവിലേക്ക് പകരുന്ന ഫംഗസ് കണങ്ങൾ ശ്വസന അലർജികൾക്കും ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

പ്രായമായവരും കുട്ടികളും ആസ്തമ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ പ്രാവുകളുടെ അവശിഷ്ടങ്ങൾ കെട്ടിടങ്ങളുടെ പെയിന്റ്, ലോഹ ഘടകങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാടുകൾ വരുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, പ്രാവുകൾ നിർമ്മിക്കുന്ന കൂടുകൾ മഴവെള്ള പൈപ്പുകളും ഡ്രെയിനേജ് സംവിധാനങ്ങളും അടയാൻ കാരണമാകുന്നതോടെ പരിപാലനച്ചെലവും വർധിക്കുന്നുണ്ട്.

പ്രശ്നം അടുത്തിടെ തെലങ്കാന ഹൈക്കോടതിയുടെ ശ്രദ്ധയിലും എത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച കോടതി, പ്രാവുകളുടെ എണ്ണം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനോടും (GHMC) നിർദേശിച്ചു.

നഗരവൽക്കരണം വേഗത്തിൽ മുന്നേറുന്ന സാഹചര്യത്തിൽ പ്രാവുകളുടെ ശല്യം ഭാവിയിൽ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അതിനനുസരിച്ച് സുരക്ഷാ വലകൾക്കും മറ്റ് പ്രതിരോധ സംവിധാനങ്ങൾക്കും സ്ഥിരമായ ആവശ്യകത തുടരുമെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.