| പികെ സുരേഷ് കുമാർ
പോലീസിൻ്റെ പ്രവർത്തന രീതിയെ കുറിച്ച് വിമർശിച്ചാൽ പോലീസിലെ ക്രിമിനൽസിനെ വെച്ച് പൊറുപ്പിക്കില്ല എന്ന ആറ്റൻ ഡയലോഗും കീച്ചി സംസ്ഥാന ആഭ്യന്തര മന്ത്രി വേറെ വല്ല പണിയും നോക്കി പോകും. മാധ്യമ വാർത്തകളിലൂടെ സെൻസേഷണലാകുന്ന കേസുകളിലെ പോലീസിൻ്റെ കുറ്റാന്വോഷണ മികവ് ചൂണ്ടിക്കാട്ടി എല്ലാം പെർഫെക്ട് എന്ന് ആനന്ദം കൊള്ളും .
കേരളത്തിലെ ഏറ്റവും മികച്ച ആഭ്യന്തര മന്ത്രിയെന്ന് കോടിയേരി ബാലകൃഷ്ണൻ സൃഷ്ടിച്ച ബെഞ്ച്മാർക്കിൽ കയറി നിൽക്കാൻ പോയിട്ട് അതിൽ ഒന്ന് തൊടാൻ പോലും കഴിയാതെ സംസ്ഥാന ആഭ്യന്തരമന്ത്രി പിണറായി വിജയൻ. പരാജിതനായ ആഭ്യന്തര മന്ത്രി ആയിപ്പോയത് അദ്ദേഹം സ്വയം സൃഷ്ടിച്ച് നടപ്പാക്കിയ സ്വതന്ത്ര പോലീസ് നയം കൊണ്ട് മാത്രമാണ് അതിന് അദ്ദേഹം മാത്രമാണ് ഉത്തരവാദി.
കോടിയേരിയുടെ കാലത്ത് ആർക്കും പരാതിയുമായി കോടിയേരിയെ നേരിൽ കാണാൻ അനുവാദം ഉണ്ടായിരുന്നു. പ്രോട്ടോക്കോൾ നോക്കാതെ പോലീസിലെ കോൺസ്റ്റബിൾ മുതൽ മുകളിലുള്ള ഏത് ഉദ്വോഗസ്ഥനും കോടിയേരിയെയോ പ്രൈവറ്റ് സെക്രട്ടറിയെയോ നേരിൽ കാണാൻ അനുവാദം ഉണ്ടായിരുന്നു. അവിടെ എത്തുന്ന പരാതികളിൽ ത്വരിത വേഗതയിൽ പരിഹാരം ഉണ്ടാകുമായിരുന്നു.
കാരണം ലഭിക്കുന്ന പരാതികളിൽ തുടർ നടപടി എന്തായി എന്ന് കൃത്യമായ ഫോളോ അപ്പ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് നടത്തുന്നു എന്നത് കൊണ്ട് പരാതികളിന്മേലുള്ള അന്വേഷണത്തിലും തുടർ നടപടികളിലും പോലിസിന് കാലതാമസമോ വീഴ്ചകളോ വരുത്താനും കഴിയില്ലായിരുന്നു. ഉദ്യോഗസ്ഥരുടെ ന്യായമായ ആവശ്യങ്ങളിൽ ഉടനടി പരിഹാരങ്ങളും കൂടി ആയപ്പോൾ പോലീസ് സേനയിലെ അസംതൃപ്തിയും ഇല്ലാതായി.. അവരുടെ പ്രമോഷൻ പ്രശ്നങ്ങൾ പുതിയ തസ്തികകൾ സൃഷ്ടിക്കൽ തസ്തികകളുടെ അപ്ഗ്രഡേഷൻ etc…
റേഞ്ച് ഡി ഐ ജി പോസ്റ്റ്ഐ ജി പോസ്റ്റ് ആയും സോണൽഐ ജി പോസ്റ്റ് എ ഡി ജി പി പോസ്റ്റ് ആയും അപ്ഗ്രേഡ് ചെയ്തത് കോടിയേരിയാണ്. പിണറായി അത് റിവർട്ട് ചെയ്ത് പഴയ അവസ്ഥയിലേക്കാക്കി … ലോക്കൽ സ്റ്റേഷനുകളിൽ എസ് എച് ഓ തസ്തിക എസ് ഐയിൽ നിന്ന് മാറ്റി സി ഐയെ ഏൽപ്പിക്കുകയും ലോക്കൽ സ്റ്റേഷനുകൾക്കും Dysp യ്ക്കും ഇടയിൽ ഉണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ( CI) ഓഫീസ് സംവിധാനം നിർത്തലാക്കുകയും ചെയ്തു.
SHO മാരായി CI മാർ വന്നിട്ട് സംവിധാനം മെച്ചപ്പെട്ടോ ? അതുമില്ല. ഗുണ്ടകളെയും സ്ഥിരം കുറ്റവാളികളെയും അടിച്ചമർത്താൻ ഗുണ്ടാ ആക്ട് നടപ്പാക്കിയത് കോടിയേരിയുടെ കാലത്താണ്. സ്റ്റുഡൻ്റ്സ് പോലീസ് ( SPC ) ജനമൈത്രി പോലീസ് എന്നിവ നടപ്പാക്കിയതും കോടിയേരിയാണ്. എല്ലാത്തിലും ഉപരി പോലീസിനെ കുറിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഏത് പാർട്ടി നേതാക്കൾക്കും മന്ത്രിയുടെ അടുത്തോ , പ്രൈവറ്റ് സെക്രട്ടറിയുടെ അടുത്തോ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ഇപ്പോഴോ ? പോലീസുമായി ബന്ധപ്പെട്ട പരാതികൾ പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്ത് തൃപ്തി അടയാമെന്നല്ലാതെ മുകളിൽ അറിയിക്കാനുള്ള അവസരങ്ങളില്ല. താഴെ തട്ടിലുള്ള നേതാക്കൾ ആരും ബന്ധപ്പെടരുത് എന്നാണ് നിർദ്ദേശം. ക്വട്ടേഷൻ – ഗുണ്ടാ സംഘങ്ങളുമായുള്ള പോലീസുകാരുടെ ചങ്ങാത്തം മുമ്പെങ്ങുമില്ലാത്ത വണ്ണം കേരളത്തിൽ ഇവരുടെ സംഘങ്ങൾ പെരുകാനും അഴിഞ്ഞാടാനും കാരണമായി.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതൽ എഴുതിപ്പോരുന്നതാണ് മുഖ്യമന്ത്രിയുടെ സ്വതന്ത്ര പോലീസ് നയത്തിൻ്റെ അപകടം. 2001 ലെ ആൻ്റണി സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രി എ കെ ആൻ്റണി സ്വതന്ത്ര പോലീസ് നയം നടപ്പാക്കി. അന്നത്തെ DGP സമാന്തര ആഭ്യന്തര മന്ത്രി ആയി പോലീസങ്ങ് അഴിഞ്ഞാടി.. 2004 ൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാതെ 18 ലോകസഭാ സീറ്റുകളും ഇടതുമുന്നണിക്ക് ലഭിച്ചതിൽ ആൻ്റണിയുടെ പോലീസ് ഭരണത്തിൻ്റെ സംഭാവനയും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി എം വി ജയരാജനെ ഇടയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കാര്യങ്ങൾ കുറെയൊക്കെ ട്രാക്കിലായി പോകുന്നതിനിടയിൽ 2019 ൽ ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി ആയി പോയതോടെ വീണ്ടും പാളം തെറ്റി. പാർട്ടി സംഘടന സംവിധാനങ്ങളുടെ താഴെ തട്ടിൽ നിന്ന് കൃത്യമായി രാഷ്ട്രീയം കൈകാര്യം ചെയ്ത് ഉയർന്ന് വന്ന നേതാക്കളിൽ ആരെയെങ്കിലും ഓഫീസ് ചുമതല ഏൽപ്പിച്ചാൽ കാര്യങ്ങൾ വെടിപ്പായി നടക്കും. അല്ലാതെ എസ് എഫ് ഐ – ഡി വൈ എഫ് ഐ ദേശീയ നേതാക്കളായി പ്രവർത്തിച്ചവരെ കൊണ്ട് ചെന്നിരുത്തിയാൽ ഗോപി വരയ്ക്കും.
ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ നടന്ന എസ് ഐ നിയമനം മുതൽക്കാണ് പോലിസിലെ സംഘപരിവാർ സാന്നിദ്ധ്യം ശക്തമായത്. ആ നിയമനത്തിന് 50% ഡയറക്ട് റിക്രൂട്ടുമെൻ്റും 50% പ്രമോഷനും എന്ന റേഷ്യു അട്ടിമറിച്ച് മുഴുവൻ നിയമനവും നേരിട്ട് നടത്തിയ ആ അഴിമതി പട്ടികയിലൂടെ ; ആ അമൃത രംഗൻ അടക്കമുള്ളവർ പോലീസിൽ കയറിപ്പറ്റി. സർക്കാർ സർവീസിൽ പ്രത്യേകിച്ച് യൂണിഫോം പോസ്റ്റുകളിൽ കൂടുതൽ സംഘപരിവാർ സാന്നിദ്ധ്യം ഉറപ്പിക്കാൻ എഴുത്തുപരീക്ഷകൾക്കും കായികക്ഷമതയ്ക്കും കൃത്യമായ പരിശീലനം സംഘപരിവാർ നൽകിപ്പോന്നു.
കോംപറ്റീവ് പരീക്ഷകളിൽ സംഘ പരിവാർ അനുകൂലികൾ മെറിറ്റിലൂടെ എത്തിപ്പെടാനുള്ള ആസൂത്രിത പദ്ധതികൾ അവർ നടപ്പാക്കി. പോലീസിൽ ശക്തമായ സംഘപരിവാർ സാന്നിദ്ധ്യം ഉണ്ടെന്ന് അറിയാത്ത ഏക വ്യക്തി ഒരു പക്ഷേ പിണറായി വിജയൻ മാത്രമായിരിക്കും.



