| വാമിക
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പലപ്പോഴും പ്രമുഖരായ നേതാക്കളുടെ അപ്രതീക്ഷിത വിയോഗങ്ങൾ വലിയ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ പലതും ആകാശയാത്രകൾക്കിടെ ഉണ്ടായ അപകടങ്ങളായിരുന്നു എന്നത് ഏറെ ദൗർഭാഗ്യകരമാണ്. ഇത്തരം ദുരന്തങ്ങൾ രാഷ്ട്രീയ ഗതിവിഗതികളെത്തന്നെ മാറ്റിമറിച്ചു. അജിത് അനന്ത്‌റാവു പവാർ അഥവാ അനുയായികളുടെ പ്രിയപ്പെട്ട ‘ദാദ’ ഈ പട്ടികയിലെ ഏറ്റവും പുതിയ പേരാണ്. പവാർ കുടുംബത്തിന്റെ ശക്തിദുർഗമായ ബാരാമതിയിൽ വെച്ചുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചടുലനീക്കങ്ങളുടെ അമരക്കാരനായിരുന്ന അജിത് പവാർ, ബാരാമതി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. സമാനമായ രീതിയിൽ, രാജ്യത്തെ നടുക്കിയ മറ്റൊരു ദുരന്തമായിരുന്നു 1980 ജൂൺ 23-ന് നടന്ന സഞ്ജയ് ഗാന്ധിയുടെ മരണം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനായിരുന്ന സഞ്ജയ് ഗാന്ധി, ഡൽഹി ഫ്‌ലൈയിങ് ക്ലബ്ബിൽ ചെറുവിമാനത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തവേ തകർന്നുവീഴുകയായിരുന്നു.
2000-കളുടെ തുടക്കത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് മികച്ച രണ്ട് നേതാക്കളെ ആകാശദുരന്തങ്ങളിൽ നഷ്ടമായി. 2001 സെപ്റ്റംബർ 30-ന് മുൻ സിവിൽ ഏവിയേഷൻ മന്ത്രി മാധവ് റാവു സിന്ധ്യ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയെത്തുടർന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകരുകയായിരുന്നു. തൊട്ടുടുത്ത വർഷം, 2002 മാർച്ചിൽ ലോക്‌സഭാ സ്പീക്കറും ടിഡിപി നേതാവുമായ ജി.എം.സി. ബാലയോഗി ആന്ധ്രാപ്രദേശിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലും മരിച്ചു.
സംസ്ഥാന ഭരണകൂടങ്ങളെ പിടിച്ചുകുലുക്കിയ വിയോഗങ്ങളും ഈ പട്ടികയിലുണ്ട്. 2009-ൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് വലിയ വാർത്തയായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് നല്ലമല വനമേഖലയിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണത്. മേഘാലയ മന്ത്രിയായിരുന്ന സി. സാങ്മ (2004), അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡു (2011) എന്നിവരും ഹെലികോപ്റ്റർ ദുരന്തങ്ങളിലാണ് വിടവാങ്ങിയത്.
2025 ജൂൺ 12-ന് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി എയർ ഇന്ത്യാ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം തകർന്നുവീണായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സഞ്ജയ് ഗാന്ധി മുതൽ അജിത് പവാർ വരെ നീളുന്ന ഈ ദുരന്തപട്ടിക ഇന്ത്യൻ രാഷ്ട്രീയത്തിലെ നികത്താനാവാത്ത നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലായി അവശേഷിക്കുന്നു.



