വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ മാരകമായ വംശീയ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച അവിടെ കാലുകുത്തുമെന്നും 8,500 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
കുക്കികൾ കൂടുതലുള്ള ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് മോദി തറക്കല്ലിടും. മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലിൽ നിന്ന് 1,200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അവർ പറഞ്ഞു.
2023 മെയ് മുതൽ 260-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവന രഹിതരാകുകയും ചെയ്‌ത കുക്കി, മെയ്തി സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തെ തുടർന്ന് സംസ്ഥാനത്തേക്ക് വരാത്തതിന് പ്രതിപക്ഷ പാർട്ടികളുടെ ആവർത്തിച്ചുള്ള വിമർശനങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
വ്യാഴാഴ്‌ച വൈകുന്നേരം മണിപ്പൂർ സർക്കാർ പ്രധാനമന്ത്രിയുടെ പരിപാടികൾ പ്രഖ്യാപിച്ചു കൊണ്ട് ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലും ശനിയാഴ്‌ച ഇംഫാലിലെ കാംഗ്ല കോട്ടയിലും ഒരു വലിയ ബിൽബോർഡ് സ്ഥാപിച്ചിരുന്നു. ഇംഫാലിലെ ഒരു പ്രധാന സ്ഥലമായ കെയ്‌സമ്പത്ത് ജംഗ്ഷനിലാണ് ഹോർഡിംഗ് പ്രത്യക്ഷപ്പെട്ടത്. ഇത് ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തിന് സമീപവുമാണ്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ ഇത്തരത്തിലുള്ള കൂടുതൽ ബിൽബോർഡുകൾ സ്ഥാപിച്ചിരുന്നു.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്. പീസ് ഗ്രൗണ്ടിൽ നടക്കുന്ന വിവിഐപി പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങളോട് “താക്കോൽ, പേന, വാട്ടർ ബോട്ടിൽ, ബാഗ്, തൂവാല, കുട, ലൈറ്റർ, തീപ്പെട്ടി, തുണിക്കഷണം, മൂർച്ചയുള്ള വസ്‌തുക്കൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കൊണ്ടുവരരുതെന്ന്” സംസ്ഥാന സർക്കാർ വ്യാഴാഴ്‌ച ഒരു ഉപദേശം പുറപ്പെടുവിച്ചു.
പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കാത്ത മറ്റൊരു വിജ്ഞാപനത്തിൽ 12 വയസിന് താഴെയുള്ള കുട്ടികളെയും രോഗികളെയും വേദിയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.
മോദിയുടെ സന്ദർശനം കണക്കിലെടുത്ത് ചുരാചന്ദ്പൂർ ജില്ലയിൽ മണിപ്പൂർ സർക്കാർ നേരത്തെ എയർ ഗൺ നിരോധിച്ചിരുന്നു. അതേസമയം, ഇംഫാലിലും ചുരാചന്ദ്പൂർ ജില്ലാ ആസ്ഥാന പട്ടണത്തിലും സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇംഫാലിലെ ഏകദേശം 237 ഏക്കർ വിസ്‌തൃതിതിയുള്ള കാംഗ്ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലും പരിസരത്തും സംസ്ഥാന, കേന്ദ്ര സേനകളുടെ വൻതോതിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അവിടെ പരിപാടിക്കായി ഒരു വലിയ വേദി ഒരുങ്ങുന്നു.
സംസ്ഥാന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കേന്ദ്ര സുരക്ഷാ സംഘങ്ങൾ കാംഗ്ല കോട്ടയിൽ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ടെന്നും മണിപ്പൂർ ദുരന്ത നിവാരണ സേനയുടെ ബോട്ടുകൾ കോട്ടയെ ചുറ്റിപ്പറ്റിയുള്ള കിടങ്ങുകളിൽ പട്രോളിംഗ് നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
പീസ് ഗ്രൗണ്ടിലേക്കുള്ള വഴിയിൽ പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. മുളകൊണ്ടുള്ള ബാരിക്കേഡുകൾ നിർമ്മിച്ചിട്ടുണ്ട്. മണിപ്പൂരിലെ ഏക രാജ്യസഭാ എംപി ലെയ്‌ഷെംബ സനജാവോബ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ജനങ്ങൾക്കും സംസ്ഥാനത്തിനും “വളരെ ഭാഗ്യകരമായ” ഒന്നാണെന്ന് വിശേഷിപ്പിച്ചു.
“മോദി ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കേൾക്കുന്നത് വലിയ ഭാഗ്യമാണ്. മണിപ്പൂരിന് മുമ്പ് അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ ചരിത്രമുണ്ട്. എന്നിരുന്നാലും, അത്തരം സമയങ്ങളിൽ ഒരു പ്രധാനമന്ത്രിയും സംസ്ഥാനം സന്ദർശിച്ച് ജനങ്ങളെ ശ്രദ്ധിച്ചിട്ടില്ല,” -ബിജെപി എംപി പറഞ്ഞു. പിടിഐ



