മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബന്ദ തഹ്‌സിലിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 11 പേർ ദാരുണമായി കൊല്ലപ്പെട്ടു. മറ്റ് നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആകെ 25 പേരെയാണ് വിഷമദ്യം കഴിച്ചതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ ബന്ദ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് രോഗികളെ സാഗർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബന്ദ നിയമസഭാ മണ്ഡലത്തിലെ പത്താൻ, നൗരാജ്, ദിലുന, ബാമുറ, ഹിനൗട്ടി, ഗുഗ്രാഖുർഡ് തുടങ്ങിയ ഗ്രാമങ്ങളിലുള്ളവരാണ് ദുരന്തത്തിന് ഇരയായത്.
ഭരണപരമായ നടപടികളും പരിശോധനകളും
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രാദേശിക എംഎൽഎ വീരേന്ദ്ര സിംഗ് ലംബാർദാർ, കളക്ടർ പ്രതിഭ പാൽ, പോലീസ് സൂപ്രണ്ട് അനുരാഗ് സുജാനിയ, സി.എം.എച്ച്.ഒ ഡോ. ദേവേഷ് പടാരിയ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അധികൃതർ, പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് കർശന നിർദ്ദേശം നൽകി.
മദ്യദുരന്തത്തിന്റെ ഉറവിടം കണ്ടെത്താൻ ബരേതി, ബന്ദ, ഷാഗഡ്, മഗർദ്ദ, വിനായക, ദൽപത്പൂർ, ബറൈത തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി മദ്യശാലകൾ ഭരണകൂടം സീൽ ചെയ്തു. പോലീസും എക്സൈസ് വകുപ്പും ഈ കടകളിൽ നിന്ന് മദ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
എക്സൈസ് വകുപ്പിന് വീഴ്ചയെന്ന്
സംഭവം എക്സൈസ് വകുപ്പിന്റെ ഗുരുതരമായ അശ്രദ്ധയാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. ‘ബോംബെ വിസ്കി’ എന്ന പേരിൽ പ്രദേശത്ത് വ്യാജ മദ്യം വ്യാപകമായി വിൽക്കുന്നതായി മുൻപ് തന്നെ ലൈസൻസുള്ള മദ്യ കരാറുകാർ എക്സൈസ് ഓഫീസിൽ പരാതിപ്പെട്ടിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ അത് കാര്യമായി എടുത്തില്ലെന്ന ആരോപണം ശക്തമാണ്. സംഭവത്തിന് നാല് ദിവസം മുൻപ് ചേർന്ന എക്സൈസ് യോഗത്തിലും കരാറുകാർ വ്യാജമദ്യ വിൽപ്പനയ്ക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
രാഷ്ട്രീയ പോർമുഖം തുറന്ന് കോൺഗ്രസ്
സാഗർ മദ്യ ദുരന്തം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് വഴിവെച്ചിട്ടുണ്ട്. മധ്യപ്രദേശ് ഇപ്പോൾ മദ്യ മാഫിയകളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരി രൂക്ഷമായി വിമർശിച്ചു. മാതാപിതാക്കൾ കണ്ണീരിലാഴ്ന്നിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.


