പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രായമായവരെ പൊലീസ് ചവിട്ടിക്കൂട്ടിയതായും ബലമായി സമരക്കാരെ മാറ്റാൻ ശ്രമിച്ചതായും പ്രദേശവാസികൾ പറഞ്ഞു.
പാരിയത്ത് കാവ് പട്ടികജാതി ഉന്നതി കുടിയൊഴിപ്പിക്കൽ നടപടിക്കായി പ്രദേശത്ത് വൻ പൊലീസ് സന്നാഹം സജ്ജമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിൻ്റെ നേതൃത്വത്തിലാണ് നടപടി. എസ്.പിയും തഹസിൽദാർ ഉൾപ്പെടെ സ്ഥലഞ്ഞെത്തി.
മുമ്പ് പലതവണ കുടിയൊഴുപ്പിക്കാൻ ശ്രമിച്ചിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാൻ ഉറച്ചാണ് നടപടി. ഭൂമിയിൽ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു. കേസിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് എതിരായി വിധി വന്നതിന് പിന്നാലെയാണ് നടപടി. പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത് എന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം.
വാഴക്കുളം പാരിയത്ത് കാവ് നഗറിലെ എട്ട് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു കോടതി ഉത്തരവ്. ഒഴിപ്പിക്കലിന്‍റെ ഭാഗമായി സ്ഥലം ഇത് പതിനൊന്നാം തവണയാണ് പ്രദേശവാസികള്‍ ഒഴിപ്പിക്കലിനെ പ്രതിരോധിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഒഴിപ്പിക്കല്‍ നടപടി അംഗീകരിക്കില്ലെന്ന് പ്രദേശവാസികള്‍ നിലപാട് എടുക്കുകയായിരുന്നു.




