തിരുവനന്തപുരം നഗരത്തില്‍ ഫെബ്രുവരി മൂന്നിന് രാത്രി ഏഴേ മുക്കാലോടെ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ പോലീസ് കേസെടുത്തു . ഇയാളെ പ്രതിചേർത്ത് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസ് അറിയിച്ചു.
നഗരത്തിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവതിക്കുനേരെ എകെജി സെന്ററിന് സമീപം രാധാകൃഷ്ണന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് യുവതി കന്റോന്‍മെന്റ് പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുള്ള പരാതി.പരാതിക്കൊപ്പം യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതി രാധാകൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞു.
ഇതിനു പിന്നാലെ രാധാകൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. യുവതിയുമായി വാക്കേറ്റുണ്ടായതായി രാധാകൃഷ്ണന്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണൻ പറയുന്നത് .
പരാതിയെ തുടർന്ന് എകെജി സെന്ററിനു സമീപത്തെ ഏഴോളം സി സി ടിവി ക്യാമറ പരിശോധിച്ചതില്‍നിന്നാണ് പ്രതി രാധാകൃഷ്ണനാണെന്ന് പോലീസ് കണ്ടെത്തിയത്. അതേസമയം , നേരത്തെ 2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് രാധാകൃഷ്ണന്‍. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെ മറ്റൊരു ലൈംഗികാതിക്രമ കേസിലും രാധാകൃഷ്ണന്‍ പ്രതിയാകുന്നത്.പിന്നാലെ രാധാകൃഷ്ണനെ ജോലി ചെയ്തുവന്നിരുന്ന കേരളകൗമുദി പത്രത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
ഇപ്പോഴത്തെ കേസിൽ രാധാകൃഷ്ണന്റെ പ്രതികരണവും വന്നിട്ടുണ്ട് . ഫെബ്രുവരി മൂന്നാം തിയതി എകെജി സെന്ററിന് സമീപം ആരോ തെറി വിളിക്കുന്നത് കേട്ട് ബൈക്ക് നിര്‍ത്തിയ തന്നെ പിറകില്‍ നിന്ന് ഇരുചക്ര വാഹനത്തില്‍ വന്നു മുന്‍പേ കയറി റോഡിന് നടുവില്‍ വാഹനം പാര്‍ക്ക് ചെയ്ത സ്ത്രീ തെറി വിളിക്കുകയായിരുന്നുവെന്ന് എം രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ ആരോപിച്ചു.



