കൊച്ചി എആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിൽ ഇട്ട് ചൂടാക്കിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കൈമാറി. വെടിയുണ്ടകൾ കൃത്യമായി സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു സംഭവത്തിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കമ്മീഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊച്ചി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറിയതായി എആർ ക്യാമ്പ് കമാന്റെന്റ് അറിയിച്ചു. ക്ലാവ് പിടിച്ച വെടിയുണ്ട ചൂടാക്കാൻ ചട്ടിയിലിട്ടു വറുത്തെടുക്കുകയായിരുന്നു പൊലീസുകാരൻ. ഇതോടെ എറണാകുളം എആർ ക്യാംപിന്റെ അടുക്കളയിൽ സ്ഫോടനമുണ്ടാവുകയായിരുന്നു. ഈ മാസം 10നാണ് സ്ഫോടനം നടന്നത്. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്കാരച്ചടങ്ങുകൾക്കായി വെടിയുണ്ടകൾ തയ്യാറാക്കുമ്പോഴാണ് സംഭവം.
ആചാരവെടികൾക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ വെയിലത്ത് വച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ നിലയിൽ ഉപയോഗിക്കാറുള്ളത് എന്നാൽ സംസ്കാര ചടങ്ങിന് മുന്നോടിയായി വെടിയുണ്ടകൾ ചൂടാക്കി വച്ചിരുന്നില്ല. ഇതിനാൽ പെട്ടന്ന് ചൂടാക്കിയെടുക്കാനാണ് ഉദ്യോഗസ്ഥൻ ബ്ലാങ്ക് തിരകൾ ക്യാംപിലെ മെസിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ട് വറുത്തത്.
ആചാര വെടികൾക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ തയ്യാറാക്കുന്നത് പിച്ചള കാട്രിജിനുള്ളിൽ വെടിമരുന്ന് നിറച്ചാണ് കാട്രിജിൽ നിന്ന് വേർപെട്ട് പോവുന്ന ഈയ ഭാഗം ബ്ലാങ്ക് അമ്യൂണിഷനിൽ ഉണ്ടാവാറില്ല. അതിനാൽ കാഞ്ചി വലിക്കുമ്പോൾ ശബ്ദവും തീയും പുകയും മാത്രമേ ഉണ്ടാകൂ.



