നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അന്താരാഷ്‌ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മലയാളികളായ നേതാക്കളെന്ന് കേന്ദ്ര അന്വേഷണ സംഘം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . നിരോധനത്തിന് പിന്നാലെ സംഘടനയുടെ രണ്ടാം നിര നേതാക്കളുടെ തുടർച്ചയായ ഗള്‍ഫ് സന്ദര്‍ശനം കേന്ദ്രീകരിച്ചും വിവിധ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.
പോപ്പുലർ ഫ്രണ്ടിന് സിങ്കപ്പൂരിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഏകദേശം പതിമൂവായിരത്തിലധികം സജീവ അംഗങ്ങള്‍ ഉള്ളതായി ഇഡി നേരത്തെ അറിയിച്ചിരുന്നു . ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലായിരുന്നു അനുബന്ധ ഗ്രൂപ്പുകള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലെ സജീവ അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതികളും സംഘടന തയ്യാറാക്കിയിരുന്നു. അംഗത്വ പ്രചാരണം നടത്താൻ പ്രത്യേക കമ്മിറ്റികളും ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത് .



