കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തിലും ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു.
കടമ്പൂർ പഞ്ചായത്തിലെ ആന്തൂരിൽ സ്ഥാപിച്ച ബോർഡിൽ “പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന സന്ദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, “തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങളിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും” എന്ന പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ അഴീക്കോട് മണ്ഡലത്തിലും, ഇന്നലെ മട്ടന്നൂർ മണ്ഡലത്തിലെ കോളയാടിലും പി. ജയരാജന്റെ ചിത്രങ്ങളോടുകൂടിയ ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോളയാട്ട് സ്ഥാപിച്ച ബോർഡുകളിൽ പിബി അംഗമായ പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിമർശിക്കുന്ന പരാമർശങ്ങളും ഉണ്ടായിരുന്നു.
ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളെ വിശദമായി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മുൻകാലങ്ങളിൽ ഉണ്ടായ പരാജയങ്ങളിൽ നിന്ന് തിരുത്തി മുന്നോട്ട് പോയ ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഘടകങ്ങളെയും എൽഡിഎഫ് ഘടകകക്ഷികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.



