കർണാടകയിൽ ഭരണകക്ഷിയായ കോൺഗ്രസിൽ അധികാരത്തർക്കം രൂക്ഷമായി. ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിൻ്റെ അനുയായികൾ ഒരു ഹോട്ടലിൽ ഒത്തുകൂടി. സംസ്ഥാനത്തെ ഉന്നത സ്ഥാനത്തേക്ക് തങ്ങളുടെ നേതാവിനെ ഉയർത്തുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്‌തു.
മഗഡി എംഎൽഎ എച്ച്.സി ബാലകൃഷ്‌ണയാണ് ‘അധികാര പങ്കിടൽ സംബന്ധിച്ച ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതിനായി’ ചർച്ചകൾ നടത്തിയ യോഗം സംഘടിപ്പിച്ചത്.
വ്യാഴാഴ്‌ച രാത്രി സ്വകാര്യ ഹോട്ടലിൽ ‘സമാന ചിന്താഗതിക്കാരായ 40 ഓളം എംഎൽഎമാർ’ ഒത്തുകൂടി. ശിവകുമാറിനെ മുഖ്യമന്ത്രിയായി ഉയർത്തുന്നതിനായി ലോബിയിംഗ് നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ശിവകുമാറിൻ്റെ വിശ്വസ്തനായ ബാലകൃഷ്‌ണ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ, തൻ്റെ ജന്മദിനം ശനിയാഴ്‌ച ആണെന്ന് പറഞ്ഞു.
“വെള്ളിയാഴ്‌ച രാവിലെ മുതൽ ഞാൻ പുറത്തു പോകുന്നതിനാൽ ഇവിടെ (ബെംഗളൂരു) ഉണ്ടാകില്ല, അതിനാൽ വ്യാഴാഴ്‌ച ഒരു ഒത്തുചേരൽ നടത്താൻ എല്ലാവരോടും ഞാൻ ആവശ്യപ്പെട്ടു. ഞങ്ങൾ എല്ലാവരെയും ക്ഷണിച്ചു, ഈ ഒത്തുചേരൽ സംഘടിപ്പിച്ചു.”
എന്താണ് ചർച്ച ചെയ്‌തതെന്ന് ചോദിച്ചപ്പോൾ മഗഡി എംഎൽഎ പറഞ്ഞു, “ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ പാർട്ടി ഇങ്ങനെ തുടർന്നാൽ ഭാവിയിൽ അത് ബുദ്ധിമുട്ടാകും എന്നായിരുന്നു ഇവിടെ ചർച്ച. ഈ വിഷയത്തിന് (നേതൃത്വ തർക്കം) ഹൈക്കമാൻഡ് അന്തിമ രൂപം നൽകണം. അങ്ങനെ ചെയ്യാൻ അവരെ (ഹൈക്കമാൻഡ്) പ്രേരിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു.”
ഡൽഹി സന്ദർശിക്കുമോ എന്ന ചോദ്യത്തിന്, ദേശീയ തലസ്ഥാനത്തേക്ക് പോകുന്നതിനെ കുറിച്ചല്ല കാര്യം എന്ന് ബാലകൃഷ്‌ണ പറഞ്ഞു.



