മെക്സിക്കോയിലെ തെക്കൻ സംസ്ഥാനമായ ചിയാപ്പാസിന്റെ തീരത്ത് വെള്ളിയാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് സെൻട്രൽ അമേരിക്കൻ മേഖലയെയാകെ പരിഭ്രാന്തിയിലാക്കി.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, മെക്സിക്കൻ നഗരമായ പ്യൂർട്ടോ മഡെറോയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് വെറും 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഇത് സംഭവിച്ചത് എന്നതിനാൽ സമീപപ്രദേശങ്ങളിൽ പ്രകമ്പനത്തിന്റെ ആഘാതം വളരെ കൂടുതലായിരുന്നു. കെട്ടിടങ്ങൾ ശക്തമായി കുലുങ്ങുന്നതും ഷെൽഫുകളിൽ നിന്നും ചുവരുകളിൽ നിന്നും സാധനങ്ങൾ താഴെ വീഴുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിവിധയിടങ്ങളിൽ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഭൂചലനത്തിന് പിന്നാലെ യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ കടൽനിരപ്പിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഗ്വാട്ടിമാല സിറ്റിയിൽ കെട്ടിടങ്ങൾ കുലുങ്ങിയതിനെത്തുടർന്ന് ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയി. എൽ സാൽവദോറിലും ഭൂചലനം അനുഭവപ്പെട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
നിലവിൽ വൻതോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ അധികൃതർ വിലയിരുത്തലുകൾ നടത്തിവരികയാണ്. ശാസ്ത്രീയമായി ‘മേജർ’ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് 7.4 തീവ്രതയുള്ള ഭൂചലനങ്ങൾ. ഇത്തരം വലിയ പ്രകമ്പനങ്ങൾ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും വ്യാപകമായ വിനാശങ്ങൾക്കും കാരണമായേക്കാമെന്നതിനാൽ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.


