നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയിൽ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂർ ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളായ സിസി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെകെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. പുഷ്‌പവൃഷ്‌ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.
തൃശൂർ ബിജെപി പിടിക്കുമെന്നും പത്മജ വേണുഗോപാൽ ജയിക്കുമെന്നും മറാത്തത് മാറുമെന്നുമാണ് ബിജെപി പ്രവർത്തകർ പ്രതികരിച്ചത്. ജില്ലക്ക് പുറത്ത് നിന്ന് വരെ നിരവധി പേരാണ് മോദിയുടെ റോഡ് ഷോ കാണാനായി എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ക്യാംപിന് ആവേശം പകരുന്നതാണ് കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം. ഡീൽ ആരോപണവും രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗക്കേസും പരാമർശിച്ചായിരുന്നു പാലക്കാട് മോദിയുടെ പ്രസംഗം.
പാലക്കാട് കോട്ടമൈതാനത്തെ ആവേശക്കടൽ ആക്കിയായിരുന്നു എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലി. പന്ത്രണ്ട് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളും പ്രധാനമന്ത്രിക്ക് ഒപ്പം വേദിയിൽ. കേരളം മാറ്റത്തിൻ്റെ സന്ദേശം നൽകുന്നും എൻഡിഎ സർക്കാർ വികസിത കേരളം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി.



