യുഡിഎഫ് സര്‍ക്കാരിനെതിരെ സ്വകാര്യ ബസ് ഉടമകള്‍. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രാ സ്വകാര്യ മേഖലയെ തകര്‍ക്കുമെന്ന് അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഈ മാസം 19ന് നടക്കുന്ന ബജറ്റില്‍ ബസ് ഉടമകള്‍ക്ക് അനുകൂലമായ പാക്കേജ് നല്‍കിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ ഓട്ടം അവസാനിപ്പിച്ച് പ്രതിഷേധിക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ തൃശൂരില്‍ നടന്ന യോഗത്തിലാണ് നിര്‍ണായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ഓര്‍ഡറി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര സ്വകാര്യ ബസ് ഉടമകളെ പ്രതിസന്ധിയിൽ ആക്കുമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല എന്നാണ് ബസ് ഉടമകള്‍ ആരോപിക്കുന്നത്. വിഷയം മുഖ്യമന്ത്രി വിഡി സതീശനെയും ഗതാഗത മന്ത്രിയെയും അറിയിച്ചിരുന്നെന്നും, മുഖ്യമന്ത്രി ചര്‍ച്ച നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് ചര്‍ച്ച ഉണ്ടായില്ലെന്നും ഉടമകള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടേത് ഉള്‍പ്പെടെ ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു. 19ന് നടക്കുന്ന ബജറ്റില്‍ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ സ്വകാര്യ ബസുകളുടെ ഓട്ടം പൂര്‍ണമായി അവസാനിപ്പിച്ച് സമരം സംഘടിപ്പിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
19ന് ശേഷം എല്ലാ സംഘടനകളെയും വിളിച്ചു ചേര്‍ത്തുകൊണ്ട് സംയുക്ത യോഗം നടക്കും. ഈ യോഗത്തിന് ശേഷം സമരത്തിലേക്ക് കടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന എല്ലാ ആനൂകൂല്യങ്ങളും സ്വകാര്യ മേഖലക്കും കൂടി നല്‍കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.



