അഴിമതിക്കെതിരെ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര-വിജിലൻസ് വകുപ്പ് ‘പ്രോജക്ട് സീറോ’ പദ്ധതിക്ക് തുടക്കമിട്ടു. തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആദ്യ വിജിലൻസ് കമാൻഡോയായി നടൻ നിവിൻ പോളി വിജിലൻസ് വിസിൽ മുഴക്കി.
പദ്ധതി സമൂഹത്തിൽ വലിയ മാറ്റത്തിന് തുടക്കമാകുമെന്ന് നിവിൻ പോളി പറഞ്ഞു. നിയമ വ്യവസ്ഥയിലുള്ള വിശ്വാസമാണ് ഒരു സമൂഹത്തിന്റെ അടിത്തറയെന്നും ആ വിശ്വാസം നഷ്ടപ്പെട്ടാൽ സമൂഹം തകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈക്കൂലി വാങ്ങുന്നതോ നൽകുന്നതോ മാത്രമല്ല അഴിമതി. ഒരാളുടെ അവസരം കവർന്നെടുക്കുന്നതും കുറുക്കുവഴികൾ സ്വീകരിക്കുന്നതും അഴിമതിയുടെ ഭാഗമാണെന്ന് നിവിൻ ചൂണ്ടിക്കാട്ടി. നേരായ മാർഗത്തിലൂടെ മുന്നേറാൻ കഴിയില്ലെന്ന ധാരണ സമൂഹത്തിൽ നിന്ന് മാറേണ്ടതുണ്ടെന്നും, അത്തരം മാറ്റങ്ങൾക്ക് തുടക്കം വിദ്യാലയങ്ങളിൽ നിന്നാകണമെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായി തെറ്റായ വഴിയിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളിൽ നിന്ന് യുവജനങ്ങൾ വിട്ടുനിൽക്കണമെന്നും, പുതിയ തലമുറ ചോദ്യം ചെയ്യാനും പ്രതികരിക്കാനും തയ്യാറാകണമെന്നും നിവിൻ പോളി ആഹ്വാനം ചെയ്തു. പ്രതികരണശേഷിയുള്ള സമൂഹത്തിന് മാത്രമേ ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ജനങ്ങൾ നൽകിയ പിന്തുണ പോലെ തന്നെ ‘പ്രോജക്ട് സീറോ’യ്ക്കും പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്നും മന്ത്രി പറഞ്ഞു.



