പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്‌സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസം ഇരിക്കും. മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. ആശാ വർക്കർമാരുടെ സമരം 41-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് കൂട്ട ഉപവാസത്തിന് ആശമാർ നീങ്ങുന്നതിന്.
അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിൻ്റെ ഇപ്പോഴത്തെ ആവശ്യം. ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം അഞ്ചുലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുമ്പ് ആശമാർ സമരം ആരംഭിച്ചത്. സമരത്തിൻ്റെ അടുത്ത ഘട്ടമായ നിരാഹാര സമരം തുടരും.
ആരാണ് ആശ വര്‍ക്കര്‍മാര്‍?
Accredited Social Health Activist എന്നതിൻ്റെ ചുരുക്കെഴുത്താണ് ആശ. അതായത് അംഗീകൃത സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ എന്നു പറയാം. ഇവര്‍ പ്രധാനമായും ഗ്രാമ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരാണ്. ഇവര്‍ പൊതുജനങ്ങള്‍ക്കും, പൊതുജനാരോഗ്യ സംവിധാനത്തിനും ഇടയിലുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നു.
ഇവര്‍ ഔപചാരിക സര്‍ക്കാര്‍ ജീവനക്കാരായി കാണുന്നില്ല. മറിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ ആയി കണക്കാക്കുന്നു. ഇന്ത്യയിലെ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം കണക്കാക്കുന്നത് തികച്ചും സങ്കീര്‍ണമാണ്. ഇതില്‍ ബേസിക് സാലറിക്ക് പുറമേ ഓണറേറിയവും ഇന്‍സെന്റീവുകളും ഉള്‍പ്പെടുന്നു.
ജോലിയും ശമ്പളവും?
ആശകളുടെ പ്രതിഫലം പ്രധാനമായും ഇന്‍സന്റീവ് അടിസ്ഥാനമാക്കിയാണ്. ഒരു നിശ്ചിത പ്രതിമാസ ശമ്പളത്തേക്കാള്‍ നിര്‍വ്വഹിക്കുന്ന നിര്‍ദ്ദിഷ്ട ജോലികളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു അടിസ്ഥാന ഓണറേറിയമുണ്ട്. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അധിക ഇന്‍സെന്റീവുകളും, ഓണറേറിയങ്ങളും ശമ്പളം നിര്‍ണയിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് ഇടയില്‍ ഇവ മാറികൊണ്ടിരിക്കും. കൂടാതെ ചെയ്യുന്ന ജോലിക്കനുസരിച്ചും ശമ്പളം മാറും.
വരുമാനത്തെ സ്വാധീനിക്കുന്നത്
സംസ്ഥാന തലം: ആശമാരുടെ ശമ്പളത്തിലെ പ്രധാന ഘടകം സംസ്ഥാന ഇന്‍സന്റീവുകളും, ഓണറേറിയവും ആണ്. ഇത് സംസ്ഥാനങ്ങളിലുടനീളം ഇവരുടെ വരുമാന മാറുന്നതിന് പ്രധാന കാരണമാകുന്നു.
ഇന്‍സന്റീവ് അധിഷ്ഠിത സംവിധാനം: സ്ഥാപനപരമായ ഡെലിവറികള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ അവബോധ ക്യാമ്പയിനു കള്‍ എന്നിവ പോലെ ആശകള്‍ നിര്‍വഹിക്കുന്ന ജോലിയാകും അവരുടെ വരുമാന നിര്‍ണയിക്കുക.
കേന്ദ്ര സര്‍ക്കാര്‍ സംഭാവന: കേന്ദ്ര സര്‍ക്കാര്‍ ആണ് അടിസ്ഥാന ഇന്‍സന്റീവ് നല്‍കുന്നത്. എന്നാല്‍ മൊത്തത്തിലുള്ള വരുമാനം പ്രധാനമായും നിര്‍ണ്ണയിക്കുന്നത് സംസ്ഥാനതല ഘടകങ്ങള്‍ ആണ്.
നേരിടുന്ന വെല്ലുവിളികള്‍
സ്ഥിര ശമ്പളത്തിൻ്റെ അഭാവമാണ് പ്രധാന വെല്ലവിളി. ഇത് പലപ്പോഴും സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുന്നു. ക്രമരഹിതമായ പേയ്മെന്റുകളും തലവേദനയാണ്. കുറഞ്ഞ ശമ്പളം പോലും സമയത്തിന് കിട്ടുന്നില്ലെന്നതാണ് പ്രശ്‌നം. പേയ്മെന്റുകളിലെ കാലതാമസവും പൊരുത്തക്കേടുകളും ഇവിടെ വരുന്നു.
ആശാ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ അളവ് അവരുടെ ജോലിക്ക് അനുസരിച്ച് മാറുന്നു. ഒരു സ്ഥലത്തെ അവസരങ്ങള്‍ മറ്റൊരിടത്ത് ഉണ്ടാകണമെന്നില്ല. ഇത് അവരുടെ തെറ്റല്ല.
ആശമാരുടെ ശമ്പളം
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ആശാ തൊഴിലാളികളുടെ പ്രതിമാസ ശമ്പളം 5,000 രൂപ മുതല്‍ 15,000 രൂപ വരെയാണ്. അവര്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആശ്രയിച്ച് ഇതു വ്യത്യാസപ്പെടുന്നു. കൊവിഡ് ലോക് ഡൗൺ കാലത്ത് കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സേവനത്തെ ലോകാരോഗ്യ സംഘടന വരെ പ്രശംസിച്ചിരുന്നു.
കേരളത്തില്‍ ഒരു ആശാ വര്‍ക്കര്‍ക്ക് മാസം ശമ്പളം 6000- 7000 രൂപ വരെയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അലവന്‍സുകള്‍ എല്ലാം കൂട്ടിയാൽ ഇത് 10,000 കവിയും. ഇത് മതിയാകില്ലെന്ന് ഉന്നയിച്ചാണ് ആശമാര്‍ ഇപ്പോൾ സമരം ചെയ്യുന്നത്.



