ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ പരാജിതരുടെ പട്ടിക നീളുകയാണ്. ഇറാൻ കടുത്ത തകർച്ച നേരിടുമ്പോൾ അമേരിക്ക ഈ സംഘർഷത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രയേലിനാകട്ടെ കാര്യങ്ങൾ വിചാരിച്ച രീതിയിലല്ല മുന്നോട്ട് പോകുന്നത്. യുദ്ധത്തിലൊന്നും പങ്കെടുക്കാത്ത വികസ്വര രാജ്യങ്ങൾ ഭക്ഷ്യ-ഊർജ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും, ഈ യുദ്ധത്തിൽ കൈ നനയാതെ മീൻപിടിക്കുന്നത് റഷ്യയും പ്രസിഡന്റ് വ്‌ളാഡിമിർ പുതിനുമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഈ യുദ്ധത്തിന് തൊട്ടുമുമ്പ് റഷ്യൻ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ചിരുന്നത്. യുഎസ് ഉപരോധങ്ങളും ഇന്ത്യയും ചൈനയും എണ്ണ ഇറക്കുമതി കുറച്ചതും കാരണം ഫെബ്രുവരിയിൽ റഷ്യയുടെ എണ്ണ-വാതക വരുമാനം ഏകദേശം 50 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അനാവശ്യ ചെലവുകൾ 10 ശതമാനം വെട്ടിക്കുറയ്ക്കാനും യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് ആലോചിക്കാനും പോലും റഷ്യ നിർബന്ധിതമായ സാഹചര്യത്തിലാണ് പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതോടെ ഗൾഫ് മേഖല യുദ്ധത്തിലേക്ക് നീങ്ങുകയും ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. പാശ്ചാത്യ ഉപരോധങ്ങൾ കാരണം വിലയിടിവ് നേരിട്ടിരുന്ന റഷ്യൻ ക്രൂഡ് ഓയിലിന് പെട്ടെന്ന് ആവശ്യക്കാർ ഏറുകയും അതിന്റെ വില റഷ്യൻ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ ഉയരുകയും ചെയ്തു. റഷ്യയുടെ ബജറ്റിന്റെ 30 മുതൽ 45 ശതമാനം വരെ വരുമാനം ലഭിക്കുന്നത് ഹൈഡ്രോകാർബൺ വിൽപനയിലൂടെയാണ്.
ആഗോള വിപണിയിലെ എണ്ണലഭ്യത ഉറപ്പാക്കാൻ ട്രംപ് ഭരണകൂടം റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധങ്ങൾ ലഘൂകരിച്ചത് പുതിന് വലിയ ആശ്വാസമായി. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അമേരിക്ക നീക്കം ചെയ്തു. വിപണികൾ സ്ഥിരപ്പെടുത്തുന്നതിന് റഷ്യൻ എണ്ണ അത്യാവശ്യമാണെന്ന നിലപാടിലേക്ക് അമേരിക്ക എത്തിയത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും യുക്രൈനിലെ സൈനിക നീക്കങ്ങൾക്ക് കൂടുതൽ കരുത്ത് പകരുകയും ചെയ്തു.
രാഷ്ട്രീയപരമായും റഷ്യയ്ക്ക് ഈ യുദ്ധം ഗുണകരമായി മാറിയിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും ശ്രദ്ധ യുക്രൈനിൽ നിന്ന് ഇറാനിലേക്ക് മാറിയത് പുതിന് വലിയ വിജയമാണ്. റഷ്യക്കുമേലുള്ള കർശന നിലപാടുകളിൽ ട്രംപ് ഭരണകൂടം അയവ് വരുത്തിത്തുടങ്ങിയതും യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഉപരോധങ്ങളെ ചൊല്ലി ഭിന്നത രൂപപ്പെട്ടതും പുതിന് അനുകൂല സാഹചര്യമൊരുക്കി. ഹംഗറിയെപ്പോലുള്ള രാജ്യങ്ങൾ പുതിയ ഉപരോധങ്ങളെ എതിർക്കുമ്പോൾ, ഊർജാവശ്യത്തിനായി റഷ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന് ബെൽജിയം പോലുള്ള രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഈ പ്രതിസന്ധിയുടെ ‘ഏക വിജയി’ റഷ്യയാണെന്ന് വിശേഷിപ്പിച്ചു. ഉയർന്ന എണ്ണവില റഷ്യയുടെ യുദ്ധനിധി നിറയ്ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അമേരിക്കയുടെ അത്യാധുനിക യുദ്ധോപകരണങ്ങൾ യുക്രൈന് ലഭിക്കുന്നതിൽ ഉണ്ടായേക്കാവുന്ന താൽക്കാലിക കുറവ് റഷ്യ മുതലെടുക്കാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യം റഷ്യയുടെ യുദ്ധകാല സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ശക്തിയാണ് പകരുന്നത്.
എങ്കിലും ഈ നേട്ടങ്ങൾ താൽക്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ റഷ്യയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും ഒരു വിഭാഗം വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാൻ തകരുന്നത് റഷ്യയുടെ ആയുധ വിതരണ ശൃംഖലയെ ബാധിക്കും; കാരണം യുക്രൈൻ യുദ്ധത്തിൽ ഇറാന്റെ ഡ്രോണുകളും മിസൈലുകളും റഷ്യയെ സഹായിച്ചിരുന്നു. ഇറാനിലെ ഊർജമേഖലയിലും ആണവ നിലയങ്ങളിലും റഷ്യ നടത്തിയ നിക്ഷേപങ്ങൾ യുദ്ധം മൂലം അനിശ്ചിതത്വത്തിലാകാൻ സാധ്യതയുണ്ട്.
ഇറാനിൽ ഭരണമാറ്റം സംഭവിക്കുകയും അവിടെ പടിഞ്ഞാറൻ രാജ്യങ്ങളോട് ആഭിമുഖ്യമുള്ള സർക്കാർ വരികയും ചെയ്താൽ അത് റഷ്യയെ പൂർണ്ണമായും ഒറ്റപ്പെടുത്തും. സിറിയയിൽ ഇതിനകം തന്നെ സ്വാധീനം നഷ്ടപ്പെട്ട റഷ്യയ്ക്ക് ഇറാനും കൂടി ദുർബലമാകുന്നത് വലിയ രാഷ്ട്രീയ ആഘാതമാകും. കൂടാതെ, സ്വന്തം സഖ്യകക്ഷികളെ സംരക്ഷിക്കാൻ കഴിയുന്നില്ല എന്ന തോന്നൽ ആഗോളതലത്തിൽ റഷ്യയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.



