9 September 2026
Home News National പുടിന്റെ ഇന്ത്യ സന്ദർശനം; ബ്രിക്സ് ഉച്ചകോടിക്കൊപ്പം നിർണായക പ്രതിരോധ- വ്യോമയാന കരാറുകളും പ്രതീക്ഷിക്കുന്നു

പുടിന്റെ ഇന്ത്യ സന്ദർശനം; ബ്രിക്സ് ഉച്ചകോടിക്കൊപ്പം നിർണായക പ്രതിരോധ- വ്യോമയാന കരാറുകളും പ്രതീക്ഷിക്കുന്നു

ബ്രിക്‌സ് ഉച്ചകോടിയിലെ സൈനിക സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പ്രധാന വിഷയമാകും

5

ന്യൂഡൽഹി: വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനം ആഗോളതലത്തിൽ വലിയ ശ്രദ്ധ ആകർഷിക്കുന്നു. ന്യൂഡൽഹിയിലേക്കുള്ള ഈ വരവിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി പ്രധാനപ്പെട്ടതും തന്ത്രപരവുമായ കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യയുടെ അത്യാധുനിക വ്യോമയാന സാങ്കേതികവിദ്യയായ പുതിയ തലമുറ PD-8 ജെറ്റ് എഞ്ചിൻ ഈ സന്ദർധാനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൂടാതെ, ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന അഞ്ചാം തലമുറ Su-57 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിന്റെ വിൽപ്പനയും സാങ്കേതികവിദ്യ കൈമാറ്റവും സംബന്ധിച്ച ഉന്നതതല ചർച്ചകളും സന്ദർശന വേളയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരത് മണ്ഡപത്തിൽ PD-8 എഞ്ചിന്റെ പ്രദർശനം

റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ-വ്യാവസായിക സ്ഥാപനമായ റോസ്റ്റെക് (പഴയ റോസ്റ്റെക്നോളോജി), തങ്ങളുടെ പുതിയ PD-8 എഞ്ചിൻ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. പ്രഗതി മൈതാനത്താണ് ഈ പ്രദർശനം നടക്കുന്നത്. റഷ്യയുടെ എക്സ്ക്ലൂസീവ് SJ-100 റീജിയണൽ എയർലൈനറിന് കരുത്ത് പകരുന്നത് ഈ PD-8 എഞ്ചിനാണ്.

റോസ്റ്റെക്കിന്റെ അനുബന്ധ സ്ഥാപനമായ യുണൈറ്റഡ് എഞ്ചിൻ കോർപ്പറേഷനാണ് ഇത് വികസിപ്പിച്ചെടുത്തത്. SJ-100, Be-200 പോലുള്ള ആഭ്യന്തര വിമാനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ എഞ്ചിന് 3 മുതൽ 4 ടൺ വരെ ഭാരവുമുണ്ട്. പറന്നുയരുമ്പോൾ ഏകദേശം 8 ടൺ ത്രസ്റ്റ് ഉത്പാദിപ്പിക്കാൻ ഇതിന് സാധിക്കും. ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മേഖലയോടുള്ള റഷ്യയുടെ സാങ്കേതിക പങ്കാളിത്തത്തിന്റെ ആഴമാണ് ഈ പ്രദർശനം വ്യക്തമാക്കുന്നത്.

SJ-100 വിമാനങ്ങളും HAL-ഉം തമ്മിലുള്ള ചരിത്രപരമായ കരാറും

75 മുതൽ 103 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ആധുനിക പ്രാദേശിക വിമാനമാണ് SJ-100. ഒരു വിമാനത്തിന് 3,530 കിലോമീറ്റർ വരെ ദൂരം താണ്ടാൻ കഴിയുന്ന ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 536 കിലോമീറ്ററാണ്. കഴിഞ്ഞ ഒക്ടോബറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (HAL) റഷ്യൻ കമ്പനിയായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനും (UAC) ചേർന്ന് ഇന്ത്യയിൽ ഈ സിവിൽ കമ്മ്യൂട്ടർ വിമാനം നിർമ്മിക്കുന്നതിനുള്ള ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചിരുന്നു.

രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ മേഖലയിലെ വിപ്ലവകരമായ ചുവടുവെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ കരാറിനെ വിശേഷിപ്പിച്ചത്. സർക്കാരിന്റെ ‘ഉഡാൻ’ പദ്ധതി പ്രകാരം ഹ്രസ്വ ദൂര കണക്റ്റിവിറ്റിയിൽ എസ്‌ജെ-100 വിമാനങ്ങൾ വലിയ വഴിത്തിരിവാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് നിർമ്മിക്കുന്ന ആദ്യത്തെ പൂർണ്ണമായി സജ്ജീകരിച്ച യാത്രാ വിമാനമായി എസ്‌ജെ-100 മാറുന്നത് വ്യോമയാന രംഗത്തെ സ്വയംപര്യാപ്തതയ്ക്ക് മുതൽക്കൂട്ടാകും. ഇത് വ്യവസായ മേഖലയിൽ പുതിയ നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് വർഷത്തിനുള്ളിൽ ഉത്പാദനം; Su-57 നെക്കുറിച്ചുള്ള നിർണായക ചർച്ചകൾ

ജൂണിൽ നടന്ന 29-ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ (SPIEF) യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ മേധാവി വാഡിം ബഡേഖ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടിരുന്നു. SJ-100 റീജിയണൽ ജെറ്റ്, Il-114-300 ടർബോപ്രോപ്പ് വിമാനങ്ങളിൽ ഇന്ത്യൻ കമ്പനികൾ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയിൽ പ്രാദേശിക, ഹ്രസ്വ-ദൂര വിമാനങ്ങൾക്ക് വലിയ ആവശ്യക്കാരുണ്ടെന്നും, ഏകദേശം 100 മുതൽ 200 വരെ വിമാനങ്ങൾക്കുള്ള ആവശ്യം HAL സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ആദ്യത്തെ ‘സൂപ്പർജെറ്റ്’ വിമാനത്തിന്റെ ഉത്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ, ബ്രിക്‌സ് ഉച്ചകോടിയിലെ സൈനിക സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പ്രധാന വിഷയമാകും. ഇന്ത്യയ്ക്ക് Su-57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ കൈമാറുന്നത് പ്രസിഡന്റ് പുടിന്റെ അജണ്ടയിലുണ്ടെന്ന് ക്രെംലിൻ വ്യക്തമാക്കിയിട്ടുണ്ട്. Su-57 ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നാണെന്ന് വിശേഷിപ്പിച്ച ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്, ഈ അത്യാധുനിക വിമാനത്തിന്റെ സാങ്കേതികവിദ്യ ന്യൂഡൽഹിയുമായി പങ്കുവെക്കുന്നതിനുള്ള സാധ്യതകൾ മോസ്കോ സജീവമായി പരിഗണിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.