“ഈ നാട്ടിലെ സഖാക്കളെയും, പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചതെന്നും ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. മറ്റ് വഴികൾ തനിക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല.” -പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിന്മേലുള്ള പരസ്യപ്രസ്താവനകൾ താൽക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് പിവി അൻവർ എംഎൽഎ.
വിവാദ പോലീസ് ഉദ്യോഗസ്ഥൻ്റെ ആർ.എസ്.എസ് സന്ദർശനത്തിൽ തുടങ്ങി, തൃശ്ശൂർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്‌സിനെ സഹായിച്ചത് വരെയും, സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് താൻ ഉയർത്തിയതെന്നും പിവി അൻവർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്,
ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോട്,
പൊതുസമൂഹത്തിനോട്,
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്. എന്നാൽ,ഇത് സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിൻ്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവർത്തനമാണ്. പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല. വിഷയങ്ങൾ സംബന്ധിച്ച് സർക്കാരിന് നൽകിയ പരാതിയിന്മേൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിൻ്റെ ഗ്രാവിറ്റി വ്യക്തമാണ്.
എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് അന്നും, ഇന്നും വിയോജിപ്പുണ്ട്. അത് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ നാട്ടിലെ സഖാക്കളെയും, പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്. ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. അത് എൻ്റെ പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമെനിക്കുണ്ട്. മറ്റ് വഴികൾ എനിക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.
“വിഷയങ്ങൾ സംബന്ധിച്ച് വിശദമായി എഴുതി നൽകിയാൽ അവ പരിശോധിക്കും” എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചിരുന്നു. വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ സമയബന്ധിതമായി വേണ്ട പരിശോധനകൾ ഉണ്ടാകുമെന്ന് അദ്ദേഹം “ഇന്നും” വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പോലീസ് ഉദ്യോഗസ്ഥൻ്റെ ആർ.എസ്.എസ് സന്ദർശനത്തിൽ തുടങ്ങി, തൃശ്ശൂർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്‌സിനെ സഹായിച്ചത് വരെയും, സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാൻ ഉയർത്തിയത്. ഇക്കാര്യത്തിൽ “ചാപ്പയടിക്കും, മുൻ വിധികൾക്കും” (എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം) അതീതമായി നീതിപൂർവ്വമായ പരിശോധനയും നടപടിയും ഈ പാർട്ടി സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിൻ്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം.



