വംശീയ ഭീഷണി രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. തീവ്രവലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ നടന്ന റാലിക്കിടെ പരക്കെ അക്രമം അരങ്ങേറിയിരുന്നു.
തീവ്രവലതുപക്ഷ വാദിയായ ടോമി റോബിൻസൺ നേതൃത്വം നൽകിയ കുടിയേറ്റ വിരുദ്ധ റാലിയിൽ പതിനായിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. റാലിയിൽ വ്യാപകമായ അക്രമം അരങ്ങേറി. പ്രധാനമന്ത്രിയുടെ കുടിയേറ്റ നയങ്ങൾക്കും ലോബർ പാർട്ടിക്കും എതിരെയാണ് റാലി സംഘടിപ്പിച്ചത്.
എന്നാൽ രാജ്യത്തിന്‍റെ ദേശീയ പതാക അക്രമത്തിന് മറയാക്കാൻ വിട്ടുകൊടുക്കില്ലെന്ന് കിയർ സ്റ്റാമർ വ്യക്തമാക്കി. രാജ്യത്തിന്‍റെ സംസ്‌കാരത്തിനും വൈവിധ്യത്തിനും കോട്ടം വരുത്തുന്ന ഒരു നടപടിയും അനുവദിക്കില്ല. വംശീയ അധിക്ഷേപത്തിന് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്‌ച ഉണ്ടായ അക്രമങ്ങളിൽ നിരവധിപേർക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ തടയാനെത്തിയ പൊലീസ് ക്രൂരമർദനത്തിന് ഇരയായി. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഇരുപത്തി അഞ്ചോളം പേരെ അറസ്റ്റ് ചെയ്‌തു. ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്നതായിരുന്നു പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി.
തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ സ്റ്റീഫൻ യാക്സ്ലി- ലെനൻ എന്ന ടോമി റോബിൻസൺ ബ്രിട്ടനിൽ ഏറ്റവും സ്വാധീനമുള്ള തീവ്ര വലത് പാർട്ടി ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്‍റെ സ്ഥാപക നേതാവാണ്.



