2018-ലെ ഒരു റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡിലെ ചൈബാസയിലെ കോടതി ജാമ്യം അനുവദിച്ചു.
ബുധനാഴ്‌ച രാവിലെ 10.55-ഓടെയാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായത്. “ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായത്. അദ്ദേഹം ജാമ്യം തേടി, അത് അനുവദിച്ചു. ഇനി നടപടികൾ മുന്നോട്ട് കൊണ്ടുപോകും,” -കോൺഗ്രസ് എംപിയുടെ അഭിഭാഷകൻ പറഞ്ഞു. ജൂൺ 26ന് ഹാജരാകാൻ പ്രത്യേക കോടതി നിർദ്ദേശിച്ച മുൻ ഉത്തരവിനെ ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി ജൂൺ രണ്ടിന് ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ജൂൺ 10ന് കോൺഗ്രസ് എംപിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തൻ്റെ കക്ഷിക്ക് നിർദിഷ്‌ട ദിവസം ഹാജരാകാൻ കഴിയില്ലെന്നും പകരം ഓഗസ്റ്റ് ആറിന് ഹാജരാകാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. ഹൈക്കോടതി അദ്ദേഹത്തിൻ്റെ അപേക്ഷ അംഗീകരിച്ചിരുന്നു.
2018ൽ ചൈബാസയിൽ നടന്ന ഒരു റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്‌താവനകൾ നടത്തിയെന്ന് ആരോപിച്ച് പ്രതാപ് കുമാർ എന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്‌തത്.




