ട്രെയിനുകളില്‍ ഇനിമുതൽ ടിക്കറ്റ് പരിശോധനകള്‍ കർശനമാക്കാൻ റെയില്‍വേ ബോർഡ് ഉത്തരവ് ഇറക്കി. ഇതുമായി ബന്ധപ്പെട്ട റെയില്‍വേ പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശിവേന്ദ്ര ശുക്ലയുടെ അടിയന്തര നിർദേശം എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യല്‍ മാനേജർമാർക്ക് നല്‍കിക്കഴിഞ്ഞു.
ഇപ്പോൾ നടക്കുന്ന പതിവ് പരിശോധനകള്‍ക്ക് പുറമേ ആകസ്മിക ചെക്കിംഗുകള്‍ നടത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ഉള്ളടക്കം. അതിനുവേണ്ടി രണ്ടുഘട്ട സ്പെഷല്‍ ഡ്രൈവുകള്‍ നടത്തണം. ആദ്യഘട്ട പരിശോധനകള്‍ ഒക്ടോബർ ഒന്നു മുതല്‍ 15 വരെയാണ്. രണ്ടാംഘട്ട പരിശോധന ഒക്ടോബർ 25 മുതല്‍ നവംബർ 10 വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കണം പരിശോധനകള്‍ നടത്തേണ്ടതെന്നും നിർദേശത്തിൽ പറയുന്നു . മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ സോണല്‍ റെയില്‍വേ അധികൃതർ നോമിനേറ്റ് ചെയ്യണം. സോണല്‍ ലെവലിലും ഡിവിഷൻ തലത്തിലും നടത്തുന്ന പരിശോധനയുടെ വിശദമായ റിപ്പോർട്ട് നവംബർ 18-നകം പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നല്‍കുകയും വേണം.
റിസർവ്ഡ് കോച്ചുകളിൽ യാത്രചെയ്യുന്ന അനധികൃത യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായിരിക്കണം പരിശോധകർ മുൻഗണന നല്‍കേണ്ടത്. എമർജൻസി ക്വാട്ടയിലെ ടിക്കറ്റുകളില്‍ വ്യാപകമായി ആള്‍മാറാട്ടം നടത്തുന്നുണ്ട്. ഈ കാര്യത്തിലും കർശന പരിശോധന നടത്തണം. മുതിർന്ന പൗരന്മാർ, കാൻസർ രോഗികള്‍ തുടങ്ങിയ പ്രത്യേക ക്വാട്ടകളില്‍ റിസർവ് ചെയ്ത് വരുന്ന യാത്രക്കാരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും നിർദേശത്തിലുണ്ട്.
അതേപോലെ തന്നെ, കണ്‍സഷൻ ടിക്കറ്റുകളുടെ ദുരൂപയോഗം അനിയന്ത്രിതമായി വർധിച്ചിട്ടുണ്ട്. ഈ യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ നിർബന്ധമായും പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണം.



