അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതി ആണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്ക് പുറമെ കോടതി ഇദ്ദേഹത്തിന് പിഴയും ചുമത്തിയിട്ടുണ്ട്.
അദാനി ഗ്രൂപ്പിൻ്റെ പ്രമുഖ കമ്പനിയായ അദാനി എൻ്റെർപ്രൈസസ് ലിമിറ്റഡ് (AEL) നൽകിയ ക്രിമിനൽ മാനനഷ്‌ട കേസിലാണ് ഈ വിധി. കമ്പനിയുടെയും അദാനി ഗ്രൂപ്പിൻ്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട് രവി നായർ തെറ്റായതും അപകീർത്തികരവുമായ പ്രസ്‌താവനകൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
രവി നായരുടെ ട്വീറ്റുകൾ ന്യായമായ വിമർശനങ്ങളല്ലെന്നും, മറിച്ച് പൊതുജനങ്ങൾക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ബോധപൂർവ്വം രൂപകൽപ്പന ചെയ്‌തതാണെന്നും അദാനി എൻ്റെർപ്രൈസസ് കോടതിയിൽ വാദിച്ചു. വിശദമായ വിചാരണക്ക് ശേഷം, കമ്പനി ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി രവി നായർ കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു.
കോടതി വിധിയെ കുറിച്ച് പ്രതികരിക്കാൻ രവി നായരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ദി വയർ, ന്യൂസ് ക്ലിക്ക്, ജനത കാ റിപ്പോർട്ട് എന്നീ വാർത്താ വെബ്‌സൈറ്റുകളിൽ പതിവായി ലേഖനങ്ങൾ എഴുതുന്ന ആളാണ് രവി നായർ.



