കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുണ്ട്. അവസാന പ്രവൃത്തി ദിനമായ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിവരെ പത്രിക സമർപ്പിക്കാം. ശനിയാഴ്ച വരെ 140 മണ്ഡലങ്ങളിലായി 608 പേരാണ് മത്സരിക്കാൻ നാമനിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, വിവിധ മണ്ഡലങ്ങളിൽ വിമത സ്ഥാനാർഥികളുടെ ഉയർച്ച രാഷ്ട്രീയ പാർട്ടികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് യുഡിഎഫിലും കോൺഗ്രസിലുമാണ് വിമതർ കൂടുതൽ സജീവമായത്.
തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായ മുൻ മേയർ രാജൻ പല്ലനെതിരെ ജയപ്രകാശ് പൂവത്തിങ്കൽ വിമതനായി രംഗത്തെത്തി. പാർട്ടിയിലെ യഥാർത്ഥ പ്രവർത്തകരെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ മത്സര പ്രഖ്യാപനം.
തളിപ്പറമ്പിൽ സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗമായ കെ.ടി. ഗോവിന്ദനെ പാർട്ടി പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദ്ദനനും സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു.
പുനലൂരിൽ യുഡിഎഫിനുള്ളിലെ തർക്കം അവസാന ഘട്ടത്തിലും തുടരുകയാണ്. മണ്ഡലം മുസ്ലിം ലീഗിന് നൽകിയത് കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് അസ്വീകാര്യമായി. വിമത സ്ഥാനാർഥിയായി രംഗത്തെത്തിയ നെൽസൺ സെബാസ്റ്റ്യനെ പിന്തിരിപ്പിക്കാൻ കെ.സി. വേണുഗോപാൽ നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചയിൽ അദ്ദേഹം പിന്മാറാൻ തയ്യാറായെങ്കിലും, ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിയായ അലവി മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. മുസ്ലിം ലീഗ് വിമതനായ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനാണ് ഇടത് മുന്നണിയുടെ നീക്കം.
കരുനാഗപ്പള്ളിയിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എംഎൽഎയുമായ സി.ആർ. മഹേഷിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് വിമത സ്ഥാനാർഥിയായി രംഗത്തെത്തി.
ഇതിനിടെ, വർക്കലയിൽ എൻഡിഎ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന അഡ്വ. സ്മിത സുന്ദരേശൻ നാണ് ബിജെപി ടിക്കറ്റ് നൽകിയിരിക്കുന്നത്. മുൻ ധാരണപ്രകാരം ബിഡിജെഎസിന് നൽകിയിരുന്ന സീറ്റ് ബിജെപി ഏറ്റെടുത്തതോടെയാണ് ഈ മാറ്റം.
ആകെക്കൂടി, നാമനിർദേശ സമർപ്പണത്തിന്റെ അവസാനഘട്ടത്തിൽ വിമത ശല്യം ശക്തമായതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ കടുത്ത മത്സരത്തിലേക്ക് കടക്കുകയാണ്.



