സഹാറ മരുഭൂമിയിൽ കനത്ത പെരുമഴ പെയ്തു. 50 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ വലിയ തോതിൽ മഴ രേഖപ്പെടുത്തുന്നത്. ഇതോടെ മരുഭൂമിയിൽ പച്ചപ്പുകളും രൂപംകൊള്ളുന്നു എന്നാണ് റിപ്പോർട്ടുകൾ. മൊറോക്കോയിലെ ടാഗോനൈറ്റ് എന്ന മരുഭൂമി ഗ്രാമത്തിൽ മാത്രം 24 മണിക്കൂറിനിടെ 100 എംഎം വരെ മഴ പെയ്തതായി വിവിധ വൃത്തങ്ങൾ അറിയിക്കുന്നു. ഇതേത്തുടർന്ന് ചെറുതടാകങ്ങൾ നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുകയാണ്.
സാഗോറയും ടാറ്റയും ഇടയിലുള്ള ഇറിക്വി തടാകത്തിൽ വെള്ളം നിറഞ്ഞതിന്റെ ചിത്രങ്ങൾ നാസയുടെ ഉപഗ്രഹം പകർത്തിയതായി റിപ്പോർട്ടുകളുണ്ട്. മൊറോക്കോയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ വിവരപ്രകാരം, കഴിഞ്ഞ ആറു നൂറ്റാണ്ടിനിടയിൽ ഇവിടെ പെയ്ത ഏറ്റവും വലിയ മഴയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. വിദഗ്ദ്ധർ ഈ പ്രതിഭാസത്തെ ‘എക്സ്ട്രാട്രോപ്പിക്കൽ സ്റ്റോം’ എന്ന് വിശേഷിപ്പിക്കുന്നു.
ഈ മഴയോടെ സഹാറ മരുഭൂമിയിലെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. “30 മുതൽ 50 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ഈ മേഖലയിൽ ഇത്രയധികം മഴ ലഭിക്കുന്നത്” എന്നും മൊറോക്കോയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയിലെ ഹുസൈൻ യൂബേബ് വ്യക്തമാക്കി.



