പുതിയ കാലത്തിൻ്റെ ഭാവുകത്വങ്ങൾക്ക് അനുസരിച്ച് കേരളവും ഖത്തറും തമ്മിലുള്ള ബന്ധം നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കൂടിക്കാഴ്‌ചകൾ നിറഞ്ഞതായിരുന്നു ഖത്തർ സന്ദർശനമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൂടിക്കാഴ്‌ചകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ മന്ത്രി മർയം അൽ മിസ്‌നദുമായി നടന്ന കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തെ വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും വിശദീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മാനുഷിക മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തി കേരളത്തിൻ്റെ ആദരമായി ഷീൽഡ് ഓഫ് ഹ്യുമാനിറ്റി മന്ത്രിക്ക് കൈമാറി. ചർച്ചകളുടെ തുടർച്ച എന്നോണം കേരളത്തിൽ നിന്നുള്ള സംഘം ഖത്തർ സന്ദർശിക്കാനും ധാരണയായതായും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കൂടിക്കാഴ്‌ചകൾ നിറഞ്ഞതായിരുന്നു ഖത്തർ സന്ദർശനം. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ മന്ത്രി മർയം അൽ മിസ്‌നദുമായി നടന്ന കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തെ വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും വിശദീകരിച്ചു. പുതിയ കാലത്തിൻ്റെ ഭാവുകത്വങ്ങൾക്ക് അനുസരിച്ച് കേരളവും ഖത്തറും തമ്മിലുള്ള ബന്ധം നവീകരിക്കുന്നതിന് വേണ്ട കാര്യങ്ങൾ കൂടിക്കാഴ്‌ചയിൽ ഉയർന്നു.
മാനുഷിക മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തി കേരളത്തിൻ്റെ ആദരമായി ഷീൽഡ് ഓഫ് ഹ്യുമാനിറ്റി മന്ത്രിക്ക് കൈമാറാനും സാധിച്ചു. ചർച്ചകളുടെ തുടർച്ചയെന്നോണം കേരളത്തിൽ നിന്നുള്ള സംഘം ഖത്തർ സന്ദർശിക്കാനും ധാരണയായി. ദോഹയിലെ ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ഖത്തർ ചേംബർ പ്രതിനിധികളുമായും കൂടിക്കാഴ്‌ച നടത്തി.
ചർച്ചയിൽ വ്യാപാര, നിക്ഷേപ മേഖലകളിൽ ഖത്തറുമായുള്ള സഹകരണം സംബന്ധിച്ചുള്ള വിവിധ വിഷയങ്ങളുയർന്നു. ഖത്തറിലെ പ്രമുഖ സംരംഭകരുമായും ചർച്ചകൾ നടത്താൻ അവസരമുണ്ടായി. ദോഹയിൽ പ്രവാസികൾ സംഘടിപ്പിച്ച മലയാളോത്സവത്തിൽ ഉദ്‌ഘാടനം ചെയ്‌ത് പങ്കുചേർന്നതോടെ സന്ദർശനത്തിന് പരിസമാപ്‌തി കുറിച്ചു.



