ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി കൂടിയാണ് റിലയൻസ്. ഈ കമ്പനിക്കു തന്നെയാണ് കോർപ്പറേഷനുകളിൽ വെച്ച് ഏറ്റവുമധികം കടബാധ്യതയുള്ളത്. മറുവശത്താവട്ടെ, വലിയ കടബാധ്യതകളുണ്ടെന്ന് ഏവരാലും കരുതപ്പെടുന്ന അദാനി ഗ്രൂപ്പ് കമ്പനികൾക്ക് റിലയൻസിനേക്കാൾ കുറഞ്ഞ കടമാണുള്ളത്.
രാജ്യത്തെ കടബാധ്യത കൂടുതലുള്ള ആദ്യ പത്ത് കമ്പനികളിൽ അദാനി ഗ്രൂപ്പ് കമ്പനികൾ ഒന്നും ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. റിലയൻസിന് നിലവിൽ 3.13 ലക്ഷം കോടി രൂപയുടെ കടമാണുള്ളത്. ഇക്കണോമിക്ട ടൈംസ് റിപ്പോർട്ട് ചെയ്തത് പ്രകാരമുള്ള വിവരങ്ങളാണിത്. മറ്റൊരു പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ, റിലയൻസിന്റേതിനേക്കാൾ കടബാധ്യതയിൽ കുറഞ്ഞു നിൽക്കുന്നു. കടം കയറി വലയുന്ന വോഡഫോൺ ഐഡിയ,എയർടെൽ, എൽ & ടി എന്നീ പ്രമുഖ കമ്പനികൾ തുടങ്ങിയവയ്ക്ക് കടബാധ്യതകളുണ്ടെങ്കിലും റിലയൻസ് ഇൻഡസ്ട്രീസിന്റെ കടത്തേക്കാൾ അവ കുറവാണ്.
ഇന്ത്യയിൽ ഊർജ്ജമേഖലയിൽ ബിസിനസ് നടത്തുന്ന നാഷണൽ തെർമൽ പവർ കോർപ്പറേഷനാണ് (NTPC) രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള രണ്ടാമത്തെ കമ്പനി. 2.20 ലക്ഷം കോടി രൂപയാണ് കടം. മൂന്നാം സ്ഥാനത്തുള്ള വോഡഫോൺ ഐഡിയയ്ക്ക് 2.01 ലക്ഷം കോടി, നാലാമതുള്ള ഭാരതി എയർടെല്ലിന് 1.65 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് കടമുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് 1.40 ലക്ഷം കോടി രൂപയുടെ കടവും, ടാറ്റ മോട്ടോഴ്സിന് 1.25 ലക്ഷം കോടി രൂപയുടെ കടബാധ്യതകളുമുണ്ട്.
ഐ എസ് ആർ ഓ യ്ക്കൊപ്പം ചന്ദ്രയാൻ മിഷനിൽ ഉൾപ്പെടെ പങ്കാളിത്തമുള്ള ലാർസൺ & ടുബ്രോയ്ക്ക് 1.18 ലക്ഷം കോടി, ഗ്രാസിം ഇന്ത്യയ്ക്ക് 1.01 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് ബാധ്യതകളുള്ളത്. അതേസമയം കടബാധ്യത അടിസ്ഥാനമാക്കി മാത്രം ഒരു കമ്പനിയെ വിലയിരുത്താൻ സാധിക്കില്ല. വലിയ ഓർഡർ ബുക്കുകളും, പ്രൊജക്ടുകളുമുള്ള കമ്പനികൾക്ക് കടബാധ്യതയുണ്ടാവുക സ്വാഭാവികമാണ്. ഭീമമായ മാർക്കറ്റ് ക്യാപ്പുള്ള കമ്പനികളുടെ കടവും അതുപോലെ ഉയർന്നു നിൽക്കാം.
പൊതുമേഖലാ കമ്പനികളിൽ സർക്കാർ പണം നൽകാനുണ്ടെങ്കിൽ അവിടെയും കടം ഉയർന്നു നിൽക്കും. എന്നാൽ ഒരു കമ്പനിയിൽ തുടർച്ചയായി പരിധിയിലധികം കടം വർധിക്കുന്നുണ്ടെങ്കിൽ അത് ഒരു റെഡ് സിഗ്നലായി കാണേണ്ടതുമാണ്. പൊതുവെ കമ്പനികളുടെ കടബാധ്യത മനസ്സിലാക്കാനായി ഡെറ്റ് റ്റു ഇക്വിറ്റി അനുപാതം ഉപയോഗിക്കുന്നു.



