സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്കുള്ള പ്രവാസികളുടെ പണയയ്ക്കല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നാട്ടിലേക്കയ്ക്കുന്ന പണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറവാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രവാസികളുടെ പണമയയ്ക്കല്‍ ഫെബ്രുവരി അവസാനം 10.41% ഇടിഞ്ഞ് 9.33 ശതകോടി റിയാലായി.
പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ വിദേശ പണമയയ്ക്കല്‍ പ്രതിമാസം 1.08 ബില്യണ്‍ എന്ന തോതില്‍ കുറഞ്ഞു. ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ നിലയെയാണ് അടയാളപ്പെടുത്തുന്നത്. രണ്ട് മാസത്തെ ശരാശരി പണമടയ്ക്കൽ ഏകദേശം 9.87 ബില്യൺ റിയാലിലെത്തി. 2019-ൽ പ്രവാസികളുടെ പ്രതിമാസ പണമയയ്‌ക്കലിന്റെ ശരാശരി മൂല്യം ഏകദേശം 10.46 ബില്യൺ റിയാലായിരുന്നു. പിന്നീട് തുടർച്ചയായ രണ്ട് വർഷങ്ങളിലും ഇത് സ്ഥിരമായ വർധന നിലനിർത്തിയിരുന്നു.
2020ൽ വിദേശ പണമയക്കലിന്റെ പ്രതിമാസ ശരാശരി 12.47 ബില്യൺ റിയാലായി ഉയർന്നു. 2021ൽ അത് 12.82 ബില്യൺ റിയാലായും ഉയർന്നു. തുടർന്ന് 2022 ൽ ഇത് കുറയാൻ തുടങ്ങി. ശരാശരി പ്രതിമാസ പണമയയ്‌ക്കൽ മൂല്യം 11.94 ബില്യണായി. 2023-ൽ വിദേശ പണമയയ്ക്കലിന്റെ ശരാശരി മൂല്യം 10.41 ബില്യൺ റിയാലായി കുറഞ്ഞു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പണം കൈമാറ്റത്തിന്റെ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തി.



