മതത്തിൻ്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ പാടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിൻ്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
77 സമുദായങ്ങളെ ഒബിസി പട്ടികയിലുള്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് പശ്ചിമ ബംഗാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ആണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായത്. എന്നാല്‍ മതാടിസ്ഥാനത്തില്‍ അല്ല സംവരണം നല്‍കേണ്ടതെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി അറിയിച്ചു.
“ഈ സംവരണം മതാടിസ്ഥാനത്തില്‍ അല്ല. മറിച്ച് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ്,’’ -എന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 2010ന് ശേഷം വിവിധ സമുദായങ്ങളെ ഒബിസി പട്ടികയിലുള്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിൻ്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.
’’ഈ സമുദായങ്ങളെ മതത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒബിസി വിഭാഗമായി പ്രഖ്യാപിച്ചതെന്ന് മനസിലാക്കുന്നു. മുസ്ലീം വിഭാഗത്തിലെ 77 വിഭാഗങ്ങളെ പിന്നോക്കവസ്ഥയിൽ ഉള്ളവരായി തെരഞ്ഞെടുത്തത് മുസ്ലീം സമുദായത്തിന് തന്നെ അപമാനമാണ്,’’ -എന്നും ഹൈക്കോടതി 2022ലെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം അസാധുവായ സമുദായത്തിന് കീഴിലുള്‍പ്പെടുന്ന ഈ സംവരണാനുകൂല്യം ഉപയോഗപ്പെടുത്തി നിലവില്‍ ജോലി ചെയ്‌ത് വരുന്നവരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് പരീക്ഷകളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചവരെയോ ഈ ഉത്തരവ് ബാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2010 ഏപ്രിലിനും 2010 സെപ്റ്റംബറിനും ഇടയില്‍ ഒബിസി പട്ടികയില്‍ 77 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ കേസില്‍ ഹാജരായ അഭിഭാഷകരോട് ഒരു അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
“ഈ വിഷയത്തില്‍ നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വകലാശാലകളില്‍ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും ജോലിക്കായി കാത്തിരിക്കുന്നവരുടെയും അവകാശങ്ങളെയാണ് ഇത് ബാധിക്കുന്നത്,’’ -എന്ന് അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു.
Image: LiveLow.in
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.



