റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടുത്ത ദ്വിമാസ പണനയം 2025 ഒക്ടോബർ ഒന്നിന് പ്രഖ്യാപിക്കും. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ഒരു ഗവേഷണ റിപ്പോർട്ട് ആർബിഐ നിരക്കുകൾ 25 ബേസിസ് പോയിന്റുകൾ (0.25%) കുറച്ചേക്കുമെന്ന് കണക്കാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് ചില്ലറ പണപ്പെരുപ്പം നിയന്ത്രണത്തിൽ ആയിരിക്കുമെന്നും, ഈ നീക്കം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും പറയുന്നു.
ആർബിഐ യോഗവും സാഹചര്യവും
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തെ യോഗം ചേരും. ആഗോളതലത്തിൽ വർദ്ധിച്ചു വരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും ഇന്ത്യൻ കയറ്റുമതിക്ക് യുഎസ് 50% തീരുവ ചുമത്തുന്നതിൻ്റെയും പശ്ചാത്തലത്തിൽ ആണ് ഈ യോഗം. ഈ സാഹചര്യങ്ങൾക്കിടയിൽ, ഒക്ടോബർ ഒന്നിന് ആർബിഐയുടെ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
2025 ഫെബ്രുവരി മുതൽ, ആർബിഐ മൂന്ന് ഘട്ടങ്ങളിലായി ആകെ 100 ബേസിസ് പോയിൻറുകൾ നിരക്കുകൾ കുറച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, ഓഗസ്റ്റ് യോഗത്തിൽ, ആർബിഐ “വെയ്റ്റ് ആൻഡ് വാച്ച്” സമീപനം സ്വീകരിച്ചു. മാറ്റങ്ങളൊന്നും വരുത്തിയില്ല.
വിദഗ്‌ദ അഭിപ്രായങ്ങൾ
ഈ വർഷത്തെ പണനയത്തെ കുറിച്ച് വിദഗ്‌ദർക്ക് ഇടയിൽ ഭിന്നതയുണ്ട്. ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റായ മദൻ സബ്‌നാവിസ് പറയുന്നത്, പണപ്പെരുപ്പം ഇതിനകം തന്നെ 4% ലക്ഷ്യത്തിൽ താഴെയാണെന്നും സാമ്പത്തിക വളർച്ച 6.5% കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. അതിനാൽ, ഇപ്പോൾ നിരക്ക് കുറക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, നിക്ഷേപകരുടെ പോസിറ്റീവ് വികാരം നിലനിർത്തുന്നതിനും ബോണ്ട് വരുമാനം സ്ഥിരപ്പെടുത്തുന്നതിനും ഭാവിയിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.
ഐസിആർഎയിലെ ചീഫ് ഇക്കണോമിസ്റ്റായ അദിതി നായർ വിശ്വസിക്കുന്നത്, അടുത്തിടെ നടപ്പിലാക്കിയ ജി.എസ്.ടി യുക്തിസഹീകരണം ഒക്ടോബർ- നവംബർ മാസങ്ങളിൽ പണപ്പെരുപ്പം കുറച്ചേക്കാം. എന്നാൽ അതിനുശേഷം അത് വർദ്ധിച്ചേക്കാം എന്നാണ്. അതിനാൽ, ഒക്ടോബറിൽ ഒരു സ്റ്റാറ്റസ് കോ (മാറ്റമില്ല) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവാണെന്നും കോർ പണപ്പെരുപ്പം ചരിത്രപരമായി താഴ്ന്ന നിലയിലാണെന്നും ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റ് ധർമ്മകീർത്തി ജോഷി പറയുന്നു. ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങളും പണപ്പെരുപ്പം കുറക്കാൻ സഹായിക്കും. കൂടാതെ, യുഎസ് ഫെഡറൽ റിസർവ് അടുത്തിടെ 25 ബേസിസ് പോയിന്റ് നിരക്ക് കുറച്ചതും ഭാവിയിൽ കൂടുതൽ കുറവുകൾ വരുത്താനുള്ള സാധ്യതയും ആർബിഐക്ക് നയപരമായ വഴക്കം നൽകുന്നു.
എസ്‌ബിഎം ബാങ്ക് ഇന്ത്യയിലെ മന്ദർ പിറ്റാലെ കണക്കാക്കുന്നത് ആർബിഐ ഇപ്പോൾ തൽസ്ഥിതി നിലനിർത്തുകയും ഡിസംബറിലെ യോഗത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്തേക്കാമെന്നാണ്.
ജി.എസ്.ടി യുക്തി സഹീകരണത്തിൻ്റെ ആഘാതം
2025 സെപ്റ്റംബർ 22 മുതൽ 5%, 18% നിരക്കുകൾ മാത്രമുള്ള ദ്വിതല സംവിധാനം നടപ്പിലാക്കി കൊണ്ട് ജി.എസ്.ടി ഘടന ലളിതമാക്കി. മുൻകാല നിരക്കുകളായ 5%, 12%, 18%, 28% എന്നിവ ക്രമീകരിച്ചു കൊണ്ടാണ് ഈ പുതിയ ഘടന സ്വീകരിച്ചിരിക്കുന്നത്. ഇത് 99% നിത്യോപയോഗ സാധനങ്ങളെയും വിലകുറഞ്ഞതാക്കി. ഇത് പണപ്പെരുപ്പം കൂടുതൽ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നീക്കം ഉപഭോക്താക്കൾക്ക് ആശ്വാസം മാത്രമല്ല, ആർബിഐയുടെ ധനനയത്തിന് അനുകൂലമായ അന്തരീക്ഷം കൂടിയാണ്.



