ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യ വെള്ളിയാഴ്‌ച ശക്തമായ മറുപടി നൽകി. മെയ് മാസത്തെ സംഘർഷത്തിൽ ‘വിജയം’ എന്ന അദ്ദേഹത്തിൻ്റെ അവകാശവാദത്തെ പരിഹസിച്ചു കൊണ്ട് ഇന്ത്യ അദ്ദേഹത്തെ ‘അസംബന്ധ നാടകീയത’ എന്നും ഭീകരതയെ മഹത്വ വൽക്കരിക്കുക ആണെന്നും ആരോപിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തെ വ്യോമ താവളങ്ങൾ നശിപ്പിച്ചത് ഒരു വിജയമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൻ്റെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്ലോട്ട് പൊതുസഭയിൽ ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചു കൊണ്ട് പറഞ്ഞു.
തൻ്റെ ആഖ്യാനത്തെ പൊളിച്ചെഴുതുന്നതിന് ഇടയിൽ, ഇസ്ലാമാബാദ് തീവ്രവാദികളെ സംരക്ഷിക്കുകയും തീവ്രവാദ കേന്ദ്രമെന്ന തങ്ങളുടെ പങ്ക് മറക്കാൻ ‘അസംബന്ധമായ ആഖ്യാനങ്ങൾ’ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫസ്റ്റ് സെക്രട്ടറി ആരോപിച്ചു.
മെയ് 10ന് ഇന്ത്യൻ സൈന്യം ഒന്നിലധികം പാകിസ്ഥാൻ വ്യോമ താവളങ്ങൾ തകർത്തതിന് ശേഷം മാത്രമാണ് ഇന്ത്യക്കെതിരായ പാകിസ്ഥാൻ്റെ ഭീഷണികൾ അവസാനിച്ചതെന്ന് ചൂണ്ടിക്കാട്ടി. മെയ് സംഘർഷത്തെ കുറിച്ചുള്ള ഷെരീഫിൻ്റെ ചിത്രീകരണം ഗഹ്‌ലോട്ട് നിരാകരിച്ചു.
“ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തെ കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രിയും വിചിത്രമായ ഒരു വിവരണം മുന്നോട്ടുവെച്ചു. ഈ വിഷയത്തിലെ രേഖകൾ വ്യക്തമാണ്. മെയ് ഒമ്പത് വരെ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ മെയ് 10ന്, യുദ്ധം അവസാനിപ്പിക്കണമെന്ന് അവരുടെ സൈന്യം നേരിട്ട് ഞങ്ങളോട് അഭ്യർത്ഥിച്ചു.
“ഇന്ത്യൻ സൈന്യം നിരവധി പാകിസ്ഥാൻ വ്യോമ താവളങ്ങൾ നശിപ്പിച്ചതാണ്. ആ നാശനഷ്‌ടങ്ങളുടെ ചിത്രങ്ങൾ തീർച്ചയായും പൊതുജനങ്ങൾക്ക് ലഭ്യമാണ്.”
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ വിനോദ സഞ്ചാരികളുടെ കൂട്ടക്കൊലക്ക് ഉത്തരവാദികളായ പാകിസ്ഥാൻ സ്പോൺസർ ചെയ്‌ത ഭീകര സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ നെ സംരക്ഷിച്ചു കൊണ്ട് പാകിസ്ഥാൻ 2025 ഏപ്രിൽ 25ന് യുഎൻ സുരക്ഷാ കൗൺസിലിൽ നടത്തിയ നടപടികളെ കുറിച്ച് ഗഹ്ലോട്ട് ചൂണ്ടിക്കാട്ടി.
“പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അസംബന്ധ നാടകീയ പ്രസംഗങ്ങൾക്കാണ് രാവിലെ ഈ അസംബ്ലി സാക്ഷ്യം വഹിച്ചത്. അവരുടെ വിദേശനയത്തിൻ്റെ കേന്ദ്രബിന്ദുവായ ഭീകരതയെ വീണ്ടും മഹത്വപ്പെടുത്തി. എന്നിരുന്നാലും, എത്ര നാടകീയതയോ എത്ര നുണകളോ വസ്‌തുതകളെ മറച്ചുവെക്കാൻ കഴിയില്ല.
“2025 ഏപ്രിൽ 25ന് യുഎൻ സുരക്ഷാ കൗൺസിലിൽ, പാകിസ്ഥാൻ സ്പോൺസർ ചെയ്‌ത ഭീകര സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ നെ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരിൽ വിനോദ സഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്‌തതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷിച്ച അതേ പാകിസ്ഥാൻ തന്നെയാണ് ഇത്,” -അവർ പറഞ്ഞു.
പാകിസ്ഥാൻ്റെ ഇരട്ടത്താപ്പിൻ്റെ ചരിത്രം എടുത്തുകാണിച്ചു കൊണ്ട്, ഭീകരതക്കെതിരായ ആഗോള യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുമ്പോൾ ഒരു ദശാബ്ദക്കാലമായി ഒസാമ ബിൻ ലാദന് അഭയം നൽകിയതിനെ ഗഹ്‌ലോട്ട് അനുസ്‌മരിച്ചു. പതിറ്റാണ്ടുകളായി തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിപ്പിച്ചിരുന്നതായി പാകിസ്ഥാൻ മന്ത്രിമാർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂരിനിടെ ബഹാവൽപൂരിലും മുരിദ്കെയിലും ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ‘കുപ്രസിദ്ധ തീവ്രവാദികൾക്ക്’ പാകിസ്ഥാൻ സൈനിക, സിവിലിയൻ ഉദ്യോഗസ്ഥർ പരസ്യമായി തീവ്രവാദികളെ മഹത്വ വൽക്കരിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നതായി അവർ ആരോപിച്ചു.
“ഭീകരതയെ വിന്യസിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പാരമ്പര്യത്തിൽ വളരെക്കാലമായി മുഴുകിയിരിക്കുന്ന ഒരു രാജ്യത്തിന് ആ ലക്ഷ്യത്തിനായി ഏറ്റവും പരിഹാസ്യമായ വിവരണങ്ങൾ മുന്നോട്ട് വെക്കുന്നതിൽ ഒരു ലജ്ജയുമില്ല. ഭീകരതക്കെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്ന് നടിക്കുമ്പോഴും അവർ ഒരു ദശാബ്ദക്കാലം ഒസാമ ബിൻ ലാദന് അഭയം നൽകിയിരുന്നുവെന്ന് നമുക്ക് ഓർക്കാം.”
“പതിറ്റാണ്ടുകളായി ഭീകര ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അതിൻ്റെ മന്ത്രിമാർ അടുത്തിടെയാണ് സമ്മതിച്ചത്. വീണ്ടും ഈ ഇരട്ടത്താപ്പ് തുടരുന്നതിൽ അതിശയിക്കാനില്ല, ഇത്തവണ അതിൻ്റെ പ്രധാനമന്ത്രിയുടെ തലത്തിലും,” -അവർ പറഞ്ഞു.



