1980-കളുടെ പകുതിയിൽ കേരള രാഷ്ട്രീയം പ്രക്ഷുബ്ധമായ ഒരു കടൽ പോലെയായിരുന്നു. പ്രത്യേകിച്ച് ഇടുക്കിയിലെ മലയോര മേഖലകളിൽ ഭരണകൂടത്തോടുള്ള കടുത്ത ജനരോഷം ആളിപ്പടർന്നു. 1986-ൽ നടന്ന തങ്കമണി വെടിവെപ്പ് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറി. ഒരു ബസ് റൂട്ടിനെ ചൊല്ലിയുണ്ടായ നിസ്സാരമായ തർക്കം വലിയ പോലീസ് നടപടിയിലേക്കും വെടിവെപ്പിലേക്കും നീങ്ങിയത് ഹൈറേഞ്ചിനെ വിറപ്പിച്ചു. ഭരണപക്ഷത്തായിരുന്ന മുഖ്യമന്ത്രി കെ. കരുണാകരനടക്കമുള്ളവർ ഇതിനെത്തുടർന്ന് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ് നേരിട്ടത്.
കേരളാപോലീസിന്റേയും കരുണാകരൻ മന്ത്രി സഭയുടേയും പ്രതിച്ഛായ തകർത്ത ഒന്നു കൂടിയായിരുന്നു 1986ലെ തങ്കമണി സംഭവം.1986 ഒക്ടോബർ 21 നാണ് സംഭവം നടന്നത്. ജില്ലയിലെ കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന “എലൈറ്റ്” എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണു ഈ സംഭവത്തിനെ തുടക്കമായി വിശേഷിപ്പിക്കപ്പെടുന്നത്. 1986 കാലഘട്ടത്തിൽ പാറമടയിൽ നിന്നും തങ്കമണിവരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. കട്ടപ്പനയിൽനിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും, പാറമട കഴിയുമ്പോൾ ആളുകളെ ഇറക്കിവിടുകയും തങ്കമണി വരെയുള്ള പണം ഈടാക്കുകയും ചെയ്തിരുന്നു. നിരവധി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്ന ഈ ബസിൽ സ്ഥിര യാത്രക്കാരനായിരുന്ന ഒരു വിദ്യാർത്ഥി ഇതിനെ ചോദ്യം ചെയ്തതോടെയാണ് ഒരു മന്ത്രിസഭയെ തന്നെ പിടിച്ചുകുലുക്കിയ വിവാദ സംഭവങ്ങൾക്ക് തുടക്കമാകുന്നത്.
ബസ് പാറമടയിൽ എത്തിയപ്പോൾ അത് തങ്കമണിവരെ കൊണ്ടുപോകണം എന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. ഇത് ബസ് ജീവനക്കാരും വിദ്യാർത്ഥിയും തമ്മിലുള്ള വാക്കുതർക്കത്തിനും കയ്യാങ്കളിയിലും എത്തിച്ചേർന്നു. കണ്ടക്ടർ വിദ്യാർഥിയെ വണ്ടിയിൽ നിന്നും മർദ്ദിച്ചു പുറത്താക്കി. സംഭവമറിഞ്ഞ ജനങ്ങൾ പിറ്റേ ദിവസം ബസ് തടയുകയും പിടിച്ചെടുക്കുകയും തങ്കമണി ടൗണിലേക്ക് ബലമായി കൊണ്ടുവരികയും ചെയ്തു.
ബസിലെ തൊഴിലാളികൾ മാപ്പു പറയാതെ വാഹനം വിട്ടുകൊടുക്കില്ലെന്ന് ജനങ്ങൾ നിലപാടെടുത്തു. ങ്ങളുടെ ആവശ്യം നിരാകരിച്ച ബസ് ഉടമയായ ദേവസ്യ, കട്ടപ്പനയിൽ നിന്ന് പോലീസുമായെത്തി ബസ് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ജനങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു. പോലീസ് ജനക്കൂട്ടത്തിനുനേരെ ലാത്തിവീശിയപ്പോൾ ജനങ്ങൾ പോലീസിനു നേരെ കല്ലെറിഞ്ഞു. തങ്കമണിയിൽനിന്നും കാമാക്ഷിയിലേയ്ക്കുള്ള മോശമായ വഴിയിലൂടെ ജീപ്പിൽ രക്ഷപെടാൻ ശ്രമിച്ച പോലീസിനെ നാട്ടുകാർ പിന്തുടർന്ന് കല്ലെറിഞ്ഞു. ഇത് പോലീസുകാരിൽ വൈരാഗ്യം സൃഷ്ടിച്ചു.
പിറ്റേ ദിവസം അന്ന് പീരുമേട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഐ. സി തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സർവ സന്നാഹങ്ങളുമായി എത്തി. ഫാ. ജോസ് കോട്ടൂരും കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു മത്തായി തേക്കമലയും ഐ. സി. തമ്പാനുമായി സംസാരിക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ തമ്പാൻ യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങൾക്കുനേരേ നിഷ്ഠുരമായി വെടിവയ്ക്കാൻ കൽപ്പിക്കുകയായിരുന്നു. വെടിവയ്‌പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തൽക്ഷണം മരണമടഞ്ഞു. ഉടുമ്പയ്‌ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. ഫാ. ജോസ് കോട്ടൂരിന്റെ നേതൃത്വത്തിൽ തടിച്ചുകൂടിയ ജനം രാത്രി എട്ടരയോടെ പിരിഞ്ഞുകഴിഞ്ഞപ്പോൾ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ നിന്ന് നിരവധി വാഹനങ്ങളിൽ പോലീസ് തങ്കമണിയിൽ വന്നിറങ്ങി.
അവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കയറുകയും ചില വീടുകളുടെ വാതിലുകൾ ചവിട്ടിത്തുറക്കുകയും ചെയ്തു. നിരപരാധികളായ നിരവധി പേരെ മർദ്ദിക്കുകയും പിന്നീടു കട്ടപ്പനയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇങ്ങനെ കൊണ്ടുപോയ പുരുഷന്മാരെ പോലീസ് കഠിനമായി പീഡിപ്പിച്ചു. ഇങ്ങനെ മൂന്നാംമുറ പരീക്ഷിക്കപ്പെട്ട പുരുഷന്മാർ വീണ്ടും മർദനമേറ്റുമരിക്കാതിരിക്കാൻ അവർക്ക് പോലീസ് ഇടിപ്പാസു നല്കുകയും ചെയ്തു. പോലീസിൻറെ തേർവാഴ്ചയിൽ ഭയചകിതരായ ചില പുരുഷന്മാർ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപെട്ടു. സ്‌ത്രീകളും കുട്ടികളും തനിച്ചായ ഈ അവസരത്തിൽ പോലീസ് അവരുടെ വീടുകളിൽ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന് പറയപ്പെടുന്നു.
തങ്കമണി ഗ്രാമം മുറിവേറ്റ മനസ്സുമായി നിന്ന കാലത്താണ് 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നെത്തുന്നത്. കെ കരുണാകരന്റെ പോലീസ് നടത്തിയ ക്രൂരതകൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയ്ക്ക് വഴി തുറന്നു. ഇടതുമുന്നണി വിഷയത്തെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി. രാഷ്ട്രീയ നിരീക്ഷകർ ഒന്നടങ്കം വിധിയെഴുതി: ഇടുക്കി മണ്ഡലം ഇത്തവണ യുഡിഎഫിനെ കൈവിടും. ഇടതുപക്ഷം അനായാസ വിജയം ഉറപ്പിച്ച മണ്ഡലത്തിൽ മത്സരിക്കാൻ പോലും കോൺഗ്രസ് നേതാക്കൾ മടിച്ചു. രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ജോസ് കുറ്റിയാനി പോലും മത്സരരംഗത്ത് നിന്ന് പിന്മാറാൻ സന്നദ്ധത അറിയിച്ചതോടെ കോൺഗ്രസ് ക്യാമ്പ് അക്ഷരാർത്ഥത്തിൽ നിശബ്ദമായി.
ആ പ്രതിസന്ധി ഘട്ടത്തിലാണ് ‘ലീഡർ’ കെ. കരുണാകരൻ തന്റെ രാഷ്ട്രീയ തന്ത്രം പുറത്തെടുത്തത്. മുറിവേറ്റ ഇടുക്കിയെ തലോടാൻ ഒരു വനിത തന്നെ ഹൈറേഞ്ച് കയറട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെയാണ് അപ്രതീക്ഷിത അതിഥിയായി റോസമ്മ ചാക്കോയുടെ പേര് ഇടുക്കിയിൽ മുഴങ്ങുന്നത്. തോട്ടയ്ക്കാട്ടുകാരിയായ റോസമ്മ അന്ന് കെപിസിസി വൈസ് പ്രസിഡന്റായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ച പരിചയസമ്പത്തുള്ള കരുത്തുറ്റ നേതാവായിരുന്നു.
ഹൈറേഞ്ചിന്റെ രാഷ്ട്രീയം മാറ്റിമറിക്കാൻ ഒരു സാധാരണ ബസ്സിലാണ് റോസമ്മ ഇടുക്കിയിലെത്തിയത്. തന്റെ ലാളിത്യം കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും അവർ പാർട്ടി പ്രവർത്തകർക്കിടയിൽ പെട്ടെന്നുതന്നെ സ്വീകാര്യയായി. തങ്കമണി സംഭവത്തിന്റെ പേരിൽ ചിതറിക്കിടന്ന പ്രവർത്തകരെ ഒന്നിപ്പിക്കാനും പുതിയൊരു ആവേശം പകർന്നുനൽകാനും റോസമ്മയുടെ നേതൃപാടവത്തിന് സാധിച്ചു. സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും ഇടയിലേക്ക് അവർ നേരിട്ടിറങ്ങി ചെന്ന് അവരുടെ പിന്തുണ നേടിയെടുത്തു.
തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിയപ്പോൾ ഇടുക്കിയിൽ റോസമ്മയുടെ വ്യക്തിപ്രഭാവം വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഇടതുപക്ഷം വലിയ വിജയം പ്രതീക്ഷിച്ചിരുന്നിടത്ത് റോസമ്മയുടെ സ്വതസിദ്ധമായ ശൈലി കോൺഗ്രസിന് പുതുജീവൻ നൽകി. തങ്കമണി സംഭവത്തിലൂടെ ഉണ്ടായ വികാരങ്ങളെ അതിജീവിച്ച് ജനഹൃദയങ്ങളിൽ ഇടം നേടാൻ അവർക്ക് കഴിഞ്ഞു. ഹൈറേഞ്ചിന്റെ മുക്കിലും മൂലയിലും റോസമ്മ എന്ന പേര് ചർച്ചാവിഷയമായി മാറി.
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കേരളം കണ്ടത് രാഷ്ട്രീയ വിസ്മയമായിരുന്നു. ശക്തനായ എതിരാളി പി.പി. സുലൈമാൻ റാവുത്തറെ 1570 വോട്ടുകൾക്ക് പരാജയപ്പെടുത്തി റോസമ്മ ഇടുക്കിയിൽ വിജയക്കൊടി പാറിച്ചു. പരാജയം ഉറപ്പിച്ചിരുന്ന ഒരു മണ്ഡലം തിരിച്ചുപിടിച്ച റോസമ്മയുടെ വിജയം രാഷ്ട്രീയ കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. കരുണാകരന്റെ മാസ്റ്റർ സ്ട്രോക്ക് ഫലം കണ്ടുവെന്ന് രാഷ്ട്രീയ ലോകം അന്ന് വിലയിരുത്തി.



