നാഗ്‌പൂർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വ്യാഴാഴ്‌ച രാവിലെ രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവത് വോട്ട് രേഖപ്പെടുത്തി. നോട്ട ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് പരോക്ഷമായി വേണ്ടാത്ത സ്ഥാനാർത്ഥിയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നാഗ്‌പൂർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നേരത്തെ വോട്ട് ചെയ്‌തവരിൽ ഭാഗവത് ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ നാഗ്‌പൂർ നഗരത്തിലെ മഹൽ പ്രദേശത്തെ ഒരു പോളിംഗ് ബൂത്തിൽ രാവിലെ 7.30 ഓടെ അദ്ദേഹം തൻ്റെ വോട്ടവകാശം വിനിയോഗിച്ചു.
പിന്നീട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിൻ്റെ നിർബന്ധിത ഭാഗമാണെന്നും അതിനാൽ വോട്ടുചെയ്യൽ എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും ഭാഗവത് പറഞ്ഞു.
പൊതുജനതാൽപര്യം മനസ്സിൽ വെച്ചു കൊണ്ട്, തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും അനുയോജ്യനായ ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.
“അതിനാൽ, ഇന്ന് ഞാൻ ആദ്യം ചെയ്‌തത് വോട്ട് ചെയ്യുക എന്നതായിരുന്നു,” -ആർഎസ്‌എസ് മേധാവി പറഞ്ഞു.
തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർക്ക് ലഭ്യമായ ‘മേൽപ്പറഞ്ഞവയിൽ ഒന്നുമില്ല’ എന്ന ഓപ്ഷനെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “നോട്ട എന്നാൽ എല്ലാവരെയും നിരസിക്കുക എന്നാണ്, അങ്ങനെ ചെയ്യുന്നതിലൂടെ, ആവശ്യമില്ലാത്ത ഒരു വ്യക്തിയെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കുന്നത്.”
ആളുകൾക്ക് അവരുടെ അതൃപ്‌തി പ്രകടിപ്പിക്കാൻ നൽകുന്ന ഒരു ഓപ്ഷനാണ് നോട്ട, പക്ഷേ ആരെയും ഒഴിവാക്കുന്നതിനേക്കാൾ നല്ലത് ആർക്കെങ്കിലും വോട്ട് ചെയ്യുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. -ഉറവിടം: പിടിഐ



