പരീക്ഷ തട്ടിപ്പില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജന്തര്‍ മന്ദറില്‍ എത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ സെക്രട്ടറി ആനിരാജ, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നിഷാ സിദ്ദു അടക്കമുള്ള നേതാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായ വാര്‍ത്ത നടുക്കമുളവാക്കുന്നത് ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പരീക്ഷകള്‍ ചീത്തപ്പണത്തിൻ്റെ വിഹാര വേദിയാക്കി യുവതലമുറയുടെ പ്രതീക്ഷകളെ ആകെ തല്ലി തകര്‍ക്കാന്‍ ചൂട്ടുപിടിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കുന്നതിന് പകരം ആര്‍.എസ്.എസ് ഗുണ്ടകളെ അഴിച്ചുവിട്ട് ജനകീയ പ്രക്ഷോഭങ്ങളെ തല്ലി ഒതുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യം പൊറുക്കുകയില്ല. ആനി രാജക്കും നിഷാ സിദ്ദുവിനും മറ്റു പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന ആര്‍എസ്എസ് അക്രമണത്തില്‍ പ്രതിഷേധിച്ച് എല്ലാ ബ്രാഞ്ചുകളിലും പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളോടും ബിനോയ് വിശ്വം ആഹ്വാനം ചെയ്‌തു.
ജന്തർ മന്ദറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ ആണ് ആനി രാജക്ക് നേരെ കൈയേറ്റം നടന്നത്. ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ച ചിലർ പിടിച്ചു തള്ളുകയായിരുന്നു. തുടർന്ന് ആനി രാജ നിലത്ത് വീണു. ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് ആക്രമിക്കാൻ വന്നതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.



