റഷ്യയിലെ കസാനിലുള്ള ഒരു ചെറിയ അപ്പാർട്ട്മെന്റിൽ വിദേശ പൗരന്മാരെ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്തുകൊണ്ട് കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് യേശുക്രിസ്തു എന്ന വ്യക്തിക്ക് കോടതി പിഴ ചുമത്തി. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവച്ച പുതിയ കുടിയേറ്റ നിയമങ്ങളിൽ ഫീസും പിഴയും വർദ്ധിപ്പിച്ചതിന് ശേഷമാണ് പിഴ ചുമത്തിയത്.
കോടതി രേഖകളിൽ ജീസസ് പെട്രോവിച്ച് ക്രൈസ്റ്റ് എന്ന് പേര് പട്ടികപ്പെടുത്തിയിരിക്കുന്ന 45 കാരൻ, 32 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള തന്റെ ഒറ്റമുറി അപ്പാർട്ട്മെന്റിൽ 45 വിദേശ പൗരന്മാരെ തെറ്റായി രജിസ്റ്റർ ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു . റഷ്യയിൽ, കുടിയേറ്റക്കാർക്ക് രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമാണ്, ഇത് ചിലരെ രേഖകൾ നേടുന്നതിന് നിയമവിരുദ്ധമായ വഴികൾ തേടാൻ നിർബന്ധിതരാക്കുന്നു.
രജിസ്ട്രേഷനായി അയാൾ ഓരോരുത്തരിൽ നിന്നും 2,000 റൂബിൾസ് (ഏകദേശം $25) ഈടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോടതി അയാൾക്ക് 13,000 റൂബിൾസ് ($163) പിഴ ചുമത്തി. അതേസമയം, ഈ യേശുക്രിസ്തുവിന്റെ യഥാർത്ഥ ജനനനാമം അജ്ഞാതമായി തുടരുന്നു, കോടതിക്കോ പ്രോസിക്യൂട്ടറുടെ ഓഫീസിനോ അതിനെക്കുറിച്ച് അറിയില്ല. ക്രിമിനൽ നടപടികളിൽ പങ്കെടുത്തവർ പറഞ്ഞത്, അദ്ദേഹത്തിന് സംഖ്യാശാസ്ത്രത്തിൽ വലിയ അഭിനിവേശമുണ്ടായിരുന്നു എന്നാണ്. ഇത് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം തന്റെ പേരും കുടുംബപ്പേരും മാറ്റുന്നതിന് കാരണമായി.
കേസിൽ ഈ വർഷം ക്രിസ്തു ഹാജരാകാത്തതിനാൽ പലതവണ വാദം മാറ്റിവച്ചു. ഏപ്രിലിൽ, കോടതി അദ്ദേഹത്തെ നിർബന്ധിച്ച് വിചാരണയ്ക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. മെയ് മാസത്തിൽ, സമാനമായ നിയമലംഘനങ്ങൾക്ക് മോസ്കോ ജില്ലാ കോടതി അദ്ദേഹത്തിന് 60,000 റൂബിൾസ് ($755) പിഴ ചുമത്തിയിരുന്നു.
അതേസമയം സമീപ വർഷങ്ങളിൽ റഷ്യയിലേക്ക് വിദേശ തൊഴിലാളികളുടെ ഗണ്യമായ ഒഴുക്ക് ഉണ്ടായിട്ടുണ്ട്, 2024 ൽ 6 ദശലക്ഷത്തിലധികം വിദേശ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിച്ചു. പകുതിയോളം പേർ തൊഴിൽ തേടിയാണ് എത്തിയത്, പലരും ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് എത്തിയത്. ഏകദേശം 700,000 വിദേശ പൗരന്മാർ റഷ്യയിൽ നിയമവിരുദ്ധമായി താമസിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത് .




