...
Home News Kerala ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി

ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി

ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്നും കണ്ടെത്തലുണ്ട്

250

ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളായ എ പത്മകുമാറിൻ്റെയും എൻ വാസുവിൻ്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി. ചൊവാഴ്‌ച നടന്ന റെയിഡിന് പുറമെയാണ് ഇഡിയുടെ നടപടി. കവർച്ചാപ്പണം കൊണ്ട് വാങ്ങിയ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും.

അറസ്റ്റിലായ ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് മണിക്കൂറുകൾ നീണ്ട റെയ്‌ഡ്‌ നടന്നിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെയും ബാങ്കിംഗ് ട്രാൻസാക്ഷൻ്റെയും അടിസ്ഥാനത്തിൽ ആയിരിക്കും ഇഡി അടുത്തഘട്ട അന്വേഷണം ആരംഭിക്കുക.

അതേസമയം, സ്വർണ കവർച്ചയിലൂടെ ഉണ്ണികൃഷ്‌ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി. ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്നും കണ്ടെത്തലുണ്ട്. കേസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.പ്രതികളായ എ പത്മകുമാർ, ബി മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യഹർജി ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.

സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം എസ്ഐടി വിവരങ്ങൾ ശേഖരിക്കും. ചൊവാഴ്‌ച ഉച്ചയോടുകൂടി ആണ് എസ്.പി ശശിധരൻ അടക്കമുള്ള അന്വേഷണ സംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതി പ്രകാരം ആയിരുന്നു സന്നിധാനത്തെ പരിശോധനയും തെളിവ് ശേഖരണവും. സ്വർണ കൊള്ളയിൽ സന്നിധാനത്തുനിന്ന് പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എസ്ഐടിയുടെ ആലോചന.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.