| പ്രീത ജിപി
ശബരിമല മറ്റൊരു സുവർണ്ണാവസരമാണ്. മാധ്യമങ്ങൾ പ്രതിപക്ഷമായാണ് പ്രവർത്തിക്കേണ്ടതെന്നു പറയുന്നത് നുണ പ്രചരിപ്പിക്കാനും പ്രൊപ്പഗാണ്ട പ്രചാരകർ ആകാനും അല്ല . വസ്തുനിഷ്ഠമായ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ ആണ്. എല്ലാ വർഷവും മാധ്യമങ്ങൾ ശബരിമലയിലെ തിരക്കിനെ കുറിച്ചാണ് വാർത്ത കൊടുക്കുന്നത്. “അഭൂതപൂർവമായ തിരക്കെന്ന് ” . ഇത്തവണ അവർ പ്രചരിപ്പിക്കുന്നത് ശമ്പരിമലയെ സുവർണ്ണാവസരമായി കാണുന്ന കേരളത്തിന്റെയും , സെക്യുലർ ഇന്ത്യയുടേയും എക്കാലത്തേയും ശത്രുക്കളായ സംഘികളുടെ പ്രൊപ്പഗാണ്ടകളെയാണ് .
കഴിഞ്ഞ ദിവസം ശബരിമലയിൽ കുഴഞ്ഞു വീണു മരിച്ച ഇത്തിരി പോന്ന ഒരു കുഞ്ഞ് . വിവരങ്ങൾ അനുസരിച്ച് ഹൃദ്രോഗിയായിരുന്നു. ചികിത്സയിൽ ഉള്ള കുട്ടിയാണ്. ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തകരായിരുന്നുവെങ്കിൽ ഇത്രയും വലിയ തിരക്കിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടു പോകാതിരിക്കാൻ മാതാപിതാക്കൾക്ക് ബോധവൽക്കരണം നല്കുന്ന ചർച്ചകൾ വന്നേനെ . വിദഗ്ദരെ ഉൾപ്പെടുത്തി. എത്ര വലിയ സൗകര്യങ്ങൾ ഒരുക്കിയാലും ഒരു പ്രദേശത്തിനു താങ്ങാൻ കഴിയുന്ന ആൾകൂട്ടത്തിനു പരിധിയുണ്ട്. അവിടേക്ക് കുട്ടികളേയും കൊണ്ടു പോകരുതെന്ന് മിനിമം ബോധ്യമില്ലാത്ത മനുഷ്യരുടെ നാടായി ഇതു മാറിയോ.
തിരക്ക് കൂടുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും. അപ്പോൾ മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടിവരും. സ്വയം പരിപാലനം അവനവന്റെ ജോലിയാണ്. മണിക്കൂറുകൾ ക്യൂ നിന്ന് അയ്യനെ കണ്ടതിന്റെ പൊങ്ങച്ചങളായിരുന്നു മുൻ കാലങ്ങളിലെങ്കിൽ ഇപ്പോൾ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്നതിന്റെ പ്രാരാബ്ദങളാണ് പ്രചരിപ്പിക്കുന്നത്. ഇവരുടെ ഒക്കെ പ്രചരണം കണ്ടാൽ ശബരിമലയെന്ന ഭൂവിഭാഗം ആളു കൂടുമ്പോൾ റബറു പോലെ വലിഞ്ഞു വികസിക്കുമെന്നും സർക്കാരും പോലീസും അത് വികസിക്കാൻ അനുവദിക്കില്ലായെന്നും തോന്നും.
ഏതായാലും മുൻകാലങ്ങളിലെ സൗകര്യങ്ങൾ ഒട്ടും കുറയാതെ ഇത്തവണയും ഉണ്ടന്നാണ് മനസ്സിലാകുന്നത്. തണ്ണീർപ്പന്തൽ , ഭക്ഷണ ശാലകൾ ഒക്കെയായി . മുമ്പു കാലത്തെപ്പോഴൊ ശബരിമലയിലെ വികസനം പോലെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഒക്കെ കഷ്ടപ്പെട്ടാണ് അയ്യനെ കാണേണ്ടതെന്ന വാദം ഉയർത്തിയ അതേ ആളുകളാണ് ഇന്ന് ശബരിമലയിലെ പോരായ്മകളെ കുറിച്ചു രോദിക്കുന്നത്.



