കോട്ടയം: ശബരിമല മണ്ഡലം- മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായി വി.എന്‍ വാസവന്‍ അറിയിച്ചു.
എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാ സംവിധാനമൊരുക്കും. മുമ്പ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെ അടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
മരക്കൂട്ടം മുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവുമുണ്ടാകും. ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും.
ഭക്ഷ്യ- സാധനവില ആറ് ഭാഷകളിൽ പ്രദർശിപ്പിക്കും. കൂടുതൽ സിസിടിവികൾ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എൽ. 22 മൊബൈൽ ടവറുകൾ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങൾ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും. വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും. അരണവണയും അപ്പവും തീർഥാടകർക്കും യഥേഷ്‌ടം ലഭ്യമാക്കും. എസ്.എം.എസ് മുഖേന തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതൽ സൗകര്യമൊരുക്കി 2500 വാഹനങ്ങൾക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലിൽ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നൽകിയിരുന്നു. ഇവിടെ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിങ് ബോർഡിൻ്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. വെർച്വൽ ക്യു വിനെ പുറമെ പതിനായിരം തീർത്ഥാടകാരെ പ്രവേശിപ്പിക്കും വരുന്ന തീർത്ഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളിൽ രേഖകൾ പരിശോധിക്കാൻ സംവിധാനം ഒരുക്കിയെന്നും മന്ത്രി അറിയിച്ചു.



