ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ നിന്ന് എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനോട് സുപ്രീം കോടതി. നിയമ സ്ഥാപനമായ ഒരു സംഘടനക്ക് ആരാധനക്കുള്ള അവകാശം എങ്ങനെ അവകാശപ്പെടാൻ കഴിയുമെന്നും കോടതി ചോദിച്ചു.
രാജ്യത്തിൻ്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയം ഈ വിഷയം ഹർജിക്കാരൻ ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് ചോദിച്ച ജസ്റ്റിസ് നാഗരത്ന വിശ്വാസികളാണോ ഈ സംഘടനയുടെ തലപ്പത്ത് എന്നും സംശയം പ്രകടിപ്പിച്ചു. പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി അന്നുതന്നെ തള്ളേണ്ടത് ആയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സംസ്ഥാന സർക്കാർ വാദം ഉന്നയിക്കും. കഴിഞ്ഞ ദിവസം വാദത്തിനിടെ യഥാർത്ഥ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്ന നിരീക്ഷണം സുപ്രീം കോടതി നടത്തിയിരുന്നു. സർക്കാരിൻ്റെ വാദമടക്കം ഇനി പൂർത്തിയാവാനുണ്ട്.



