സമസ്‌ത- ലീഗ് തർക്കം പോഷക സംഘടനകളിലേക്കും വ്യാപിച്ചു. ലീഗ് അനുകൂലികൾക്ക് എതിരെ പടയൊരുക്കം ശക്തമായി. സമസ്‌ത നേതൃത്വത്തിന് വഴങ്ങാത്തവർക്ക് എതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം. ജം ഇയ്യത്തുൽ ഖുതുബ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നാസർ ഫൈസിയുടെ രാജി ലീഗ് നേതൃത്വത്തിനേറ്റ തിരിച്ചടിയാണ്.
പോഷക സംഘടനകൾ പിടിക്കാനുള്ള ലീഗ് നീക്കം തടയാനാണ് സമസ്‌ത നേതൃത്വം ശ്രമിക്കുന്നത്. സംഘടനകളിലെ ലീഗ് അനുകൂലികൾ സമസ്‌ത പണ്ഡിതരെ അവഹേളിക്കുന്നു. പോഷക സംഘടനാ വേദികൾ വരെ ഇത്തരം പ്രചാരണത്തിനായി ഉപയോഗിക്കുന്നു തുടങ്ങിയ വിമർശനം സമസ്‌ത നേതൃത്വത്തിനുണ്ട്. സുന്നി മഹല്ല് ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ നിയമാവലി മറികടന്ന് ലീഗ് നേതാക്കളെ തലപ്പത്ത് എത്തിച്ചിരുന്നു.
സമസ്‌തയുമായുള്ള തർക്കം പരിഹരിക്കാൻ ലീഗ് മുൻകൈ എടുത്ത് നടത്തിയ സമവായ ചർച്ചകൾ അനന്തമായി നീളുന്നതിനിടെ ആണ് ഖത്തീബുമാരുടെ സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഖുതുബ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായിയെ നീക്കാനുള്ള പ്രമേയം വന്നത്.
സമസ്‌തനേതാക്കളായ പണ്ഡിതന്മാരെ നിരന്തരം പരസ്യമായി അവഹേളിക്കുന്നതാണ് നാസർ ഫൈസിക്ക് വിനയായത്. കമ്മിറ്റിയിൽ ഏതാണ്ട് ഒറ്റപ്പെട്ടതോടെ ഗത്യന്തരമിയാതെ നാസർ ഫൈസിക്ക് രാജി വെക്കേണ്ടി വന്നു. സമസ്‌തയിലെ കടുത്ത ലീഗ് അനുകൂലിയാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ നാസർ ഫൈസി. മന്ത്രിമാർക്കും എംഎൽഎ മാർക്കും എതിരെ അധിക്ഷേപ പരാമാർശം നടത്തിയ സമസ്‌ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിക്ക് വേണ്ടി നാസർ ഫൈസി രംഗത്ത് വന്നിരിരുന്നു.



