കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരമൻ കേരളത്തിനായി പ്രഖ്യാപിച്ച കടലാമ പ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണവും അനുബന്ധ വിനോദസഞ്ചാര പാതയും തുടക്കത്തിൽ ചില പരിഹാസങ്ങൾക്ക് പാത്രമായെങ്കിലും, ഇത് വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഒന്നാണ്.
വർഷങ്ങൾക്ക് മുമ്പ് ഒഡിഷയിലെ ഗഹിർമാതാ തീരത്ത് നടപ്പിലാക്കി വിജയിച്ച പദ്ധതിയുടെ മാതൃക കേരളത്തിലും നടപ്പിലാക്കുന്നതോടെ വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഇക്കോടൂറിസം കേന്ദ്രമായി നമ്മുടെ തീരങ്ങളും മാറും. കടലാമകളുടെ ആഗമനം എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ വിനോദസഞ്ചാര ഭൂപടത്തെ മാറ്റിവരയ്ക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഒഡിഷ.
ഒഡിഷയിലെ കേന്ദ്രപര ജില്ലയിലെ ഗഹിർമാതാ തീരത്ത് 1997-ലാണ് കടലാമ സംരക്ഷണത്തിന് തുടക്കം കുറിച്ചത്. ഏകദേശം 1435 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഈ തീരത്ത് ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ലക്ഷക്കണക്കിന് കടലാമകളാണ് മുട്ടയിടാനായി എത്തുന്നത്. വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി (Olive Ridley) വിഭാഗത്തിൽപ്പെട്ട ആമകളുടെ ഈ കൂട്ടമായ ആഗമനത്തെ ‘അരിബാഡ’ (Arribada) എന്നാണ് വിളിക്കുന്നത്. 2024-25 കാലയളവിൽ മാത്രം ഏകദേശം 6.07 ലക്ഷം ഒലീവ് റിഡ്‌ലികളാണ് ഇവിടെ മുട്ടയിടാൻ എത്തിയത് എന്നത് ഈ പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
കടലാമകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ ഇവിടെ നടപ്പിലാക്കുന്നത്. ആമകൾ എത്തുന്ന സീസണിൽ **യന്ത്രവത്കൃത മത്സ്യബന്ധനം നിരോധിക്കുകയും ചില മേഖലകളിൽ പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നു. മത്സ്യബന്ധന വലകളിൽ കുടുങ്ങുന്ന ആമകൾക്ക് പുറത്തുകടക്കാൻ സഹായിക്കുന്ന ‘ടെർടിൽ എക്സ്ക്ലൂഡർ ഡിവൈസ്’ (TED) എന്ന പ്രത്യേക നെറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, വനംവകുപ്പിന്റെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിൽ രാത്രികാല പട്രോളിംഗും സന്നദ്ധ പ്രവർത്തകരുടെ സേവനവും വഴി മുട്ടകൾ മോഷണം പോകുന്നത് തടയുന്നു.
സംരക്ഷണം കേവലം നിരീക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല; അത്യാധുനിക സാങ്കേതികവിദ്യകളും ഇവിടെ പ്രയോജനപ്പെടുത്തുന്നുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിലേക്കിറക്കാനും മുട്ടയിടുന്ന ഇടങ്ങളിൽ പ്രത്യേക നെറ്റുകൾ സ്ഥാപിച്ച് സംരക്ഷണം നൽകാനും വോളണ്ടിയർമാർ ശ്രദ്ധിക്കുന്നു. സാറ്റലൈറ്റ് നിരീക്ഷണം വഴി കടലാമകളുടെ സഞ്ചാരവും കാലാവസ്ഥാ വ്യതിയാനവും പഠനവിധേയമാക്കുന്നുണ്ട്. പരിക്കേൽക്കുന്ന ആമകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. ജെല്ലിഫിഷുകളുടെയും കളകളുടെയും വർധനവ് തടഞ്ഞ് കടലിലെ പരിസ്ഥിതി സന്തുലനം നിലനിർത്താൻ ഇത്തരം പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്.
ഇക്കോടൂറിസം എന്ന ആശയത്തിന് വലിയ പ്രാധാന്യം നൽകുന്ന ഈ പദ്ധതി പ്രാദേശികമായ തൊഴിലവസരങ്ങളും ഉറപ്പാക്കുന്നു. ഗൈഡുമാരായും ബോട്ട് സർവീസ് നടത്തിയും ഹോംസ്റ്റേകൾ വഴിയും നിരവധി പ്രദേശവാസികൾ വരുമാനം കണ്ടെത്തുന്നു. പരിസ്ഥിതി ഫോട്ടോഗ്രാഫി, നിയന്ത്രിത ഡോക്യുമെന്ററി ചിത്രീകരണം എന്നിവയും ഇതിന്റെ ഭാഗമാണ്. ഒഡിഷയുടെ മാതൃക പിന്തുടരുന്നതിലൂടെ കേരളത്തിലെ തീരദേശ വിനോദസഞ്ചാര മേഖലയ്ക്കും ലോകശ്രദ്ധ നേടാനും തദ്ദേശീയർക്ക് പുതിയ ഉപജീവനമാർഗങ്ങൾ കണ്ടെത്താനും സാധിക്കുമെന്നതിൽ തർക്കമില്ല.



